ഇസ്ലാമാബാദിൽ നിന്നുള്ള അൽജസീറ റിപ്പോർട്ടർ പാകിസ്ഥാൻ മാധ്യമങ്ങളുടെ പ്രചാരണം വീണ്ടും ആവർത്തിച്ചു. ഇതാണ് വ്യോമസേന വീണ്ടും തള്ളിക്കളഞ്ഞത്.

ദില്ലി: ഇന്ത്യൻ വ്യോമസേനയിലെ വനിത പൈലറ്റിനെ പാക്കിസ്ഥാൻ പിടികൂടിയെന്ന് റിപ്പോർട്ട് തള്ളി വ്യോമസേന. പാക് മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പ്രചരിപ്പിച്ച റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് വ്യോമസേന ആവർത്തിച്ച് വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ നൽകിയ റിപ്പോർട്ടും അടിസ്ഥാന രഹിതമെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയിലെ സ്‌ക്വാഡ്രോൺ ലീഡറായ ശിവാനി സിങ്ങിനെ പിടികൂടിയെന്നായിരുന്നു പാക് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ പ്രചാരണം.

വനിതാ വ്യോമസേനാ പൈലറ്റിനെ പിടികൂടിയെന്ന പാക് അവകാശവാദം വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. എന്നാൽ ഇസ്ലാമാബാദിൽ നിന്നുള്ള അൽജസീറ റിപ്പോർട്ടർ പാകിസ്ഥാൻ മാധ്യമങ്ങളുടെ പ്രചാരണം വീണ്ടും ആവർത്തിച്ചു. ഇതാണ് വ്യോമസേന വീണ്ടും തള്ളിക്കളഞ്ഞത്.

ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിരവധി വ്യാജ വാർത്തകളാണ് പാക് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രചരിക്കുന്നത്. ഇന്ത്യയുടെ മിസൈല്‍ വിരുദ്ധ പ്രതിരോധ സംവിധാനമായ എസ്-400 തകര്‍ത്തു എന്നത് മുതല്‍ രാജസ്ഥാനിലെ ജയ്‌പൂര്‍ വിമാനത്താവളത്തില്‍ സ്ഫോടനം നടത്തി എന്നതുവരെ നീളുന്നു പാകിസ്ഥാന്‍റെ കുപ്രചാരണങ്ങള്‍. ഇത്തരം പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് പിഐബി വ്യക്തമാക്കി. ഹിമാലയന്‍ മേഖലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവെന്നും പാക് എക്സ് അക്കൌണ്ടുകളിൽ പ്രചരിച്ചിരുന്നു. ഇതും വസ്തുതാവിരുദ്ധമാണെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി.