അജിത് പവാർ അടക്കം അഞ്ച് പേർ ബരാമതിയിൽ വിമാന അപകടത്തിൽ മരിച്ചു. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ലിയർജെറ്റ് 45 വിമാനം തകർന്നുവീഴുകയായിരുന്നു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.
മുംബൈ: മഹാരാഷ്ട്ര ബരാമതിയിൽ വിമാന അപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അടക്കം 5 പേർക്ക് ദാരുണാന്ത്യം. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനം തകർന്നുവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചെന്നാണ് വിവരം. അജിത് പവാറും, അജിത് പവാറിന്റെ സഹായി പിങ്കി മാലി, സുരക്ഷാ ഉദ്യോഗസ്ഥൻ വിധിപ് ജാദവ്, ക്യാപ്റ്റൻ സുമിത്ത് കപൂർ (പൈലറ്റ് ഇൻ കമാൻഡ്), ക്യാപ്റ്റൻ സംഭവി പതക് (ഫസ്റ്റ് ഓഫീസർ) എന്നിവരാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെ കുറിച്ചുള്ള വിവരങ്ങൾ തേടി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡിജിസിഎ അന്വേഷണം തുടങ്ങി.
അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ
ലിയർജെറ്റ് 45 എന്ന ചെറു വിമാനത്തിൽ ആയിരുന്നു അജിത് പവാറിന്റെ അവസാന യാത്ര. ബോംബാർഡിയർ എയ്‌റോസ്‌പേസ് നിർമ്മിച്ച ലോകപ്രശസ്തമായ ബിസിനസ് ജെറ്റാണ് ഇന്ന് തകർന്ന ലിയർജെറ്റ് 45. ഇതിന്റെ പരമാവധി വേഗത ഏകദേശം മണിക്കൂറിൽ 860 കിലോമീറ്റർ ആണ്. ഏകദേശം 3,650 കിലോമീറ്റർ ഒറ്റയടിക്ക് പറക്കാൻ ഇതിന് സാധിക്കും. 51,000 അടി ഉയരത്തിൽ വരെ പറക്കാൻ ശേഷിയുണ്ട്. ഒൻപത് യാത്രക്കാർക്ക് സുഖകരമായി യാത്ര ചെയ്യാം. പരസ്പരം അഭിമുഖമായി വരുന്ന രീതിയിലാണ് സീറ്റിന്റെ ക്രമീകരണം. ലഗേജ് വെക്കാൻ പ്രത്യേക സ്ഥലം, ഫോൾഡിംഗ് ടേബിളുകൾ, ചെറിയ അടുക്കള, ടോയ്‌ലറ്റ് എന്നിവ വിമാനത്തിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ടർബോഫാൻ എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. 1995 ൽ ആദ്യമായി പറന്ന ഈ വിമാനം 1998 മുതലാണ് വിപണിയിലെത്തിയത്. 2012 ൽ ഇതിന്റെ ഉത്പാദനം നിർത്തി പകരം 'ലിയർജെറ്റ് 75' എന്ന കൂടുതൽ ആധുനികമായ പതിപ്പ് പുറത്തിറക്കി. ലിയർജെറ്റ് 45 വിമാനങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 15 മുതൽ 25 കോടി രൂപ വരെ വിലയുണ്ട്. ഇന്ത്യയിൽ ഈ വിമാനം വാടകയ്ക്ക് എടുക്കാൻ മണിക്കൂറിന് ഏകദേശം 3.5 ലക്ഷം രൂപ മുതൽ 4 ലക്ഷം രൂപ വരെ ചെലവ് വരും. വേഗതയേറിയ യാത്ര ആഗ്രഹിക്കുന്ന ബിസിനസുകാർക്കും പ്രമുഖർക്കും ഏറ്റവും അനുയോജ്യമായ ഒന്നാണ് ലിയർജെറ്റ് 45.
അനുശോചിച്ച് പ്രമുഖർ
അജിത്ത് പവാറിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള അനുശോചിച്ചു. നങ്ങളുടേ നേതാവായിരുന്നു അജിത് പവാറെന്ന് മോദി എക്സില്‍ കുറിച്ചു. കഠിനാധ്വാനിയായ നേതാവായിരുന്നു അജിത് പവാറെന്നും അപകട വിവരം ഞെട്ടിച്ചെന്നും മോദി കുറിച്ചു. അജിത്ത് പവാറിന്റെ വിയോഗം നികത്താൻ ആകാത്ത നഷ്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു. അജിത്ത് പവാറിന്റെ വിയോഗം ഹൃദയഭേദകമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്വയം സമർപ്പിച്ച നേതാവായിരുന്നും അജിത്ത് പവാർ. വ്യക്തിപരമായും എൻഡിഎയ്ക്കും വലിയ നഷ്ടമാണ് ഉണ്ടായത്. എൻഡിഎ അജിത് പവാറിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും അമിത് ഷാ എക്സില്‍ കുറിച്ചു.


