റഫാലിൽ മോദി വ്യാജപ്രചാരണം നടത്തുന്നു; മറുപടിയുമായി എ കെ ആന്‍റണി
റഫാൽ വൈകിപ്പിച്ചത് കമ്മീഷന് വേണ്ടിയെന്ന പ്രചാരണം പ്രധാനമന്ത്രി തുടർച്ചയായി നടത്തുകയാണെന്നും ഇത് തെറ്റാണെന്നും പറഞ്ഞ എ കെ ആന്‍റണി യുപിഎ സർക്കാരിന്റെ കാലത്ത് നടപടിക്രമങ്ങൾ വേഗത്തിലാണ് നടന്നിരുന്നതെന്നും അവകാശപ്പെട്ടു.
ദില്ലി: റഫാൽ കരാറിൽ യുപിഎ സർക്കാരിന്റെ നടപടിക്രമങ്ങൾ സുതാര്യമാണെന്ന് മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി. കരാർ വൈകിപ്പിച്ച് നാല് വർഷം വൈകിപ്പിച്ചത് എൻഡിഎ സർക്കാരാണെന്നും മോദി തെറ്റായ പ്രചാരണം നടത്തുകയാണെന്നും ആന്‍റണി ആരോപിച്ചു.
റഫാൽ വൈകിപ്പിച്ചത് കമ്മീഷന് വേണ്ടിയെന്ന പ്രചാരണം പ്രധാനമന്ത്രി തുടർച്ചയായി നടത്തുകയാണെന്നും ഇത് തെറ്റാണെന്നും പറഞ്ഞ എ കെ ആന്‍റണി യുപിഎ സർക്കാരിന്റെ കാലത്ത് നടപടിക്രമങ്ങൾ വേഗത്തിലാണ് നടന്നിരുന്നതെന്നും അവകാശപ്പെട്ടു. നാല് വർഷം നഷ്ടപ്പെടുത്തിയത് എൻഡിഎ സർക്കാരാണെന്ന് സിഎജി റിപ്പോർട്ട് തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും ആന്‍റണിഅവകാശപ്പെട്ടു.
ബിജെപി നേതാക്കൾ വിലയെക്കുറിച്ച് പരാതി ഉന്നയിച്ചപ്പോഴാണ് പുന:പരിശോധനയ്ക്ക് പ്രതിരോധ മന്ത്രിയായിരുന്ന താൻ നിർദേശിച്ചതെന്നും. പുനപരിശോധന സമിതി ഡാസോയെ തെരഞ്ഞെടുത്ത ലേലം റദ്ദാക്കാൻ നിർദ്ദേശിച്ച് റിപ്പോർട്ട് നൽകിയത് മോദി സർക്കാരിന്റെ കാലത്താണെന്നും ആന്‍റണി ഓർമ്മിപ്പിച്ചു. പിന്നെയും കരാറുമായി എന്തിനാണ് മോദി മുന്നോട്ട് പോയതെന്ന് ചോദിച്ച ആന്‍റണി വിഷയത്തിൽ മോദി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു.
യുപിഎ സർക്കാരിന്റെ കാലത്ത് സേന നടത്തിയ ഓപ്പറേഷനുകളുടെ വിശദാംശങ്ങൾ പറഞ്ഞിരുന്നത് പ്രതിരോധ വക്താവാണെന്നും പാർട്ടി അധ്യക്ഷ അല്ലെന്നും പറഞ്ഞ ആൻ്റണി. മിന്നലാക്രമണത്തിന്റെ വിശദാംശങ്ങൾ അമിത് ഷാം പ്രസംഗിക്കുന്നത് നിർഭാഗ്യകരമാണെന്നും കൂട്ടിച്ചേർത്തു. സേനയെ രാഷ്ട്രീയ വത്കരിക്കരുതെന്ന് മോദിയോടും അമിത് ഷായോടും അഭ്യർത്ഥിക്കുകയാണെന്നും ആന്‍റണി ദില്ലിയിൽ പറഞ്ഞു.