യുപിയിലെ ഭീകരരുടെ അറസ്റ്റിൽ സംശയമുന്നയിച്ച് അഖിലേഷ് യാദവും മായാവതിയും
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള പൊലീസിന്റെ ഇത്തരം നടപടികൾ സംശയമുണ്ടാക്കുന്നതാണെന്ന് മായാവതി പ്രതികരിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിൽ അൽ ഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്ത സംഭവത്തെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നു. യുപി പൊലീസിന്റെ നടപടിയിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും അവിശ്വാസം രേഖപ്പെടുത്തി മുന്നോട്ട് വന്നു. ബിജെപി സർക്കാരിന്റെ കീഴിലുള്ള യുപി പൊലീസിന്റെ നടപടികളെ വിശ്വസിക്കാനാകില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞപ്പോൾ, തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള പൊലീസിന്റെ ഇത്തരം നടപടികൾ സംശയമുണ്ടാക്കുന്നതാണെന്ന് മായാവതിയും പ്രതികരിച്ചു.
ഇന്നലെയാണ് ഉത്തർ പ്രദേശിൽ രണ്ടും പശ്ചിമബംഗാളിൽ മൂന്നും ഭീകരർ പിടിയിലായത്. രണ്ട് അൽ-ഖ്വയ്ദ ഭീകരരാണ് ഉത്തർ പ്രദേശിൽ പിടിയിലായത്. തീവ്രവാദ വിരുദ്ധ സേനയും ബോംബ് സ്ക്വാഡും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികൾ പിടിയിലായത്. ലക്നൗ നഗരത്തിന് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് പേരും അൽ ഖ്വയ്ദ അംഗങ്ങളാണെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona