ദില്ലിയിലെ ഒരു പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്ന കുട്ടി സ്കൂളിൽ നിന്നും നേരിടുന്ന മാനസിക പീഡനത്തെ കുറിച്ച് എഴുതിയിരുന്നു. സ്കൂളിലെ പീഡനം കാരണമാണ് കടുംകൈ ചെയ്തതെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
ദില്ലി: ദില്ലിയിൽ മെട്രോ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥി ഷൌര്യ പാട്ടിലിന്റെ മരണത്തിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്കൂൾ ബാഗിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അതിൽ ദില്ലിയിലെ ഒരു പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്ന കുട്ടി സ്കൂളിൽ നിന്നും നേരിടുന്ന മാനസിക പീഡനത്തെ കുറിച്ച് എഴുതിയിരുന്നു. സ്കൂളിലെ പീഡനം കാരണമാണ് കടുംകൈ ചെയ്തതെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ദുഖമാണ്, പക്ഷേ സ്കൂളിലെ അധ്യാപർ എന്നോട് അത്രയധികം കാര്യങ്ങൾ പറഞ്ഞു, അതുകൊണ്ടാണ് എനിക്ക് ഇത് ചെയ്യേണ്ടി വന്നതെന്നാണ് കുട്ടി എഴുതിയത്. അധ്യാപകർക്കെതിരെ നടപടി വേണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ നവംബർ 18 നാണ് ഷൌര്യ പാട്ടിൽ എന്ന പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയത്. സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ മെട്രോ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തന്റെ അവയവങ്ങൾ ആവശ്യമുള്ളവർക്ക് ദാനം ചെയ്യണമെന്നും കുട്ടി ആത്മഹത്യാ കുറിപ്പിൽ അഭ്യർത്ഥിക്കുന്നു. തനിക്ക് സംഭവിച്ചത് മറ്റൊരു വിദ്യാർത്ഥിക്കും ഉണ്ടാകാതിരിക്കാൻ അധ്യാപകർക്കെതിരെ നടപടിയെടുക്കണം എന്നായിരുന്നു അവന്റെ അവസാനത്തെ ആഗ്രഹം. സ്കൂളിലെ അധ്യാപകർ ഇപ്പോഴും അവിടെയുണ്ട്. ഇത് എന്നെക്കൊണ്ട് ചെയ്യിപ്പിച്ചത് അധ്യാപകരാണ്," കുറിപ്പിൽ കൂട്ടിച്ചേർത്തിരുന്നു.
കുട്ടിയുടെ അച്ഛന്റെ വാക്കുകൾ
ഒരു വർഷത്തോളമായി സ്കൂളിലെ അധ്യാപകർ മകനെ പരിഹസിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് ശൗര്യയുടെ പിതാവ് പ്രദീപ് പാട്ടീൽ ആരോപിച്ചു. സ്കൂളിൽ പരാതിപ്പെട്ടതിനെത്തുടർന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതാണ് അവസാനത്തെ പ്രകോപനമെന്നും അദ്ദേഹം പറഞ്ഞു.
‘’ ചെറിയ കാര്യങ്ങൾക്ക് പോലും അധ്യാപകർ കുട്ടിയെ നിരന്തരം വഴക്കു പറയുകയും, അപമാനിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇത് മൂലം മകൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. സ്കൂൾ അധികൃതർക്ക് പരാതികൾ നൽകിയിട്ടും അധ്യാപകരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായില്ല. പരാതി നൽകിയതോടെ കുട്ടിയെ പറഞ്ഞുവിടുമെന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിച്ചത്. മകൻ ആത്മഹത്യ ചെയ്ത ദിവസം, സ്റ്റേജിലെ ഡാൻസ് പരിശീലനത്തിനിടെ വീണതിനെ തുടർന്ന് അധ്യാപകർ ശൗര്യയെ വഴക്ക് പറയുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. സ്റ്റേജിൽ വെച്ച് ശൗര്യ കരഞ്ഞപ്പോൾ, ഒരു അധ്യാപിക നിനക്ക് എത്ര വേണമെങ്കിലും കരയാം, എനിക്കൊരു പ്രശ്നവുമില്ലെന്ന് പറഞ്ഞതായി പിതാവ് പറയുന്നു.
മകന്റെ മരണശേഷം പ്രിൻസിപ്പൽ വിളിച്ച് 'എന്തെങ്കിലും സഹായം വേണമെങ്കിൽ ഞങ്ങൾ പിന്തുണയ്ക്കാം' എന്ന് പറഞ്ഞു. എനിക്ക് എന്റെ മകനെ തിരിച്ചുവേണം എന്നാണ് ഞാൻ മറുപടി നൽകിയതെന്നും അച്ഛൻ പ്രദീപ് പാട്ടീൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം, ശൗര്യയുടെ ആത്മഹത്യാക്കുറിപ്പിൽ മൂന്ന് അധ്യാപകർക്കെതിരെയാണ് ആരോപണമുള്ളത്.


