ഭരണഘടനയുടെ നാൽപത്തിരണ്ടാം ഭേദഗതി അംബേദ്‌കർ വിഭാവനം ചെയ്തതിന് എതിരാണെന്ന് അമിത് മാളവ്യ
തിരുവനന്തപുരം: ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സമത്വവും മതേതരത്വവും (സോഷ്യലിസവും സെക്കുലറിസവും) ഒഴിവാക്കണമെന്ന ആർഎസ്എസ് നേതാവ് ദത്താത്രയ ഹൊസബലെയുടെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി. ഭരണഘടനയുടെ നാൽപത്തിരണ്ടാം ഭേദഗതി അംബേദ്‌കർ വിഭാവനം ചെയ്തതിന് എതിരാണെന്ന് അമിത് മാളവ്യ എക്സിൽ കുറിച്ചു.
സോഷ്യലിസവും സെക്കുലറിസവും ആമുഖത്തിൽ ഉൾപ്പെടുത്തിയത് സ്വേച്ഛാധിപത്യപരമായാണ്. ഇത് ഭരണഘടനയെ നശിപ്പിക്കുന്നതിന് തുല്യമാണ്. ഇന്ദിരാഗാന്ധിയുടെ സ്ഥാനം സംരക്ഷിക്കുന്നതിനായി ഭരണഘടന സ്വേച്ഛാധിപത്യത്തിന്റെ ആയുധമാക്കിയെന്നും അമിത് മാളവ്യ കുറിച്ചു.
പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്ത് വന്നതിന് പിന്നാലെയാണ് അമിത് മാളവ്യയുടെ പ്രതികരണം. ആർഎസ്എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും മനുസ്‌മൃതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടല്ല ഭരണഘടന തയ്യാറാക്കിയതെന്നുമാണ് ജയറാം രമേശ് പ്രതികരിച്ചത്. ജവഹർലാൽ നെഹ്റുവിനെയും ഡോ.ബിആർ അംബേദ്‌കറെയും ആക്രമിക്കുകയാണ് ആർഎസ്എസ്. പുതിയ ഭരണഘടന കൊണ്ടുവരുമെന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും നിരന്തരമായ പ്രചാരണത്തിന് ജനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മറുപടി നൽകി. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റണമെന്ന ആവശ്യം ആർഎസ്എസ് ഇപ്പോഴും തുടരുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തിയിരുന്നു.

