കർണാടകത്തിൽ ഓപ്പറേഷൻ താമര നടത്തിയെന്ന് യെദിയൂരപ്പ- വീഡിയോ പുറത്ത്
രണ്ട് മാസം അവരെ മുംബൈയിൽ താമസിപ്പിച്ചു. ഭാര്യയെയും മക്കളെയും കാണാതെ അവർ ബിജെപിക്ക് വേണ്ടി ഹോട്ടലിൽ കഴിഞ്ഞെന്ന് കർണാടക മുഖ്യമന്ത്രി .
ബംഗലൂരു: കർണാടകത്തിൽ ഓപ്പറേഷൻ താമര നടത്തിയെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് കോൺഗ്രസ് . പതിനേഴ് എംഎൽഎമാരെ രാജിവെപ്പിക്കാനുളള തീരുമാനം എടുത്തത് താനാണെന്നും കേന്ദ്രനേതൃത്വത്തിന് ഇത് അറിയാമായിരുന്നു എന്നും വീഡിയോയിൽ യെദിയൂരപ്പ പറയുന്നു. വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
ഹുബ്ബളളിയിൽ ഒരു മാസം മുമ്പ് പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ യെദിയൂരപ്പ സംസാരിക്കുന്നതിനിടെ ചിത്രീകരിച്ചത് എന്ന് കരുതുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. കർണാടകത്തിൽ ബിജെപി സർക്കാരുണ്ടാക്കിയതിനെക്കുറിച്ചാണ് പ്രസംഗം. ദൃശ്യങ്ങളിൽ യെദിയൂരപ്പയുടെ ശബ്ദം മാത്രം. എംഎൽഎമാർ രാജിവച്ചതെല്ലാം കേന്ദ്രനേതൃത്വത്തിന്‍റെ അറിവോടെയെന്ന് യെദിയൂരപ്പ പറയുന്നു.
രണ്ട് മാസം അവരെ മുംബൈയിൽ താമസിപ്പിച്ചു. ഭാര്യയെയും മക്കളെയും കാണാതെ അവർ ബിജെപിക്ക് വേണ്ടി ഹോട്ടലിൽ കഴിഞ്ഞെന്ന് കർണാടക മുഖ്യമന്ത്രി .
യെഡ്യൂപ്പയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ -
ബി.എസ്. യെദിയൂരപ്പ (കർണാടക മുഖ്യമന്ത്രി)
നിങ്ങൾക്കറിയാമോ പതിനേഴ് പേരെ ഞാൻ രാജിവയ്പ്പിച്ചു.
കേന്ദ്ര നേതാക്കൾക്ക് ഇത് അറിയാമായിരുന്നു.
രണ്ട് മാസം അവരെ മുംബൈയിൽതാമസിപ്പിച്ചു
അയോഗ്യതക്കെതിരെ വിമതർ നൽകിയ ഹർജിയിൽ അനുകൂല വിധിയുണ്ടാകുമെന്ന് ഉറപ്പാണെന്നും സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും യെദിയൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. അമിത് ഷായുടെ അറിവോടെ എംഎൽഎമാരെ ചാക്കിട്ടുപിടിച്ചതിന് തെളിവായെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.
ഒന്നും പറയാനില്ലെന്നും ഫെബ്രുവരിയോടെ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഉറപ്പാണെന്നുമായിരുന്നു മുൻ മുഖ്യമന്ത്രി എച്ചി ഡി കുമാരസ്വാമി പ്രതികരിച്ചത്.