കോഴിക്കോട് കാരശ്ശേരിയില്‍ കുഴല്‍ കിണര്‍ കുഴിച്ചതിന്റെ പണം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഏജന്‍സി കിണറിന്റെ പൈപ്പില്‍ ഗ്രീസ് പുരട്ടി. വീട്ടുടമയായ ബിയാസ് വെള്ളം പരിശോധിക്കാന്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
കോഴിക്കോട്: കുഴല്‍ കിണര്‍ കുഴിച്ചതിന്റെ ബാക്കി തുക നല്‍കാനുണ്ടെന്ന പേരില്‍ കിണറിന്റെ പൈപ്പില്‍ ഗ്രീസ് തേച്ച് ക്രൂരത. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പിലാണ് സംഭവം നടന്നത്. ചാലക്കല്‍ വീട്ടില്‍ ബിയാസിന്റെ വീട്ടിലാണ് പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് തൊഴിലാളികൾ ചേർന്ന് ഗ്രീസ് പ്രയോഗം നടത്തിയത്. ബിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കെ എം ബോര്‍വെല്‍ ഏജന്‍സിയുടെ വാഹനവും തൊഴിലാളികളെയും മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ വീട്ടില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് കെ എം ബോര്‍വെല്‍ കമ്പനിക്ക് ഒരു ഫൂട്ടിന് 100 രൂപ നിരക്കില്‍ 190 ഫൂട്ടിന് 19000 രൂപ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇനിയും പൈപ്പ് ഇറക്കണം എന്ന് ജോലിക്കാര്‍ അറിയിച്ചു. പൈപ്പ് നാട്ടില്‍ നിന്ന് വാങ്ങാം എന്ന് ബിയാസ് പറഞ്ഞെങ്കിലും സമ്മതിക്കാതെ ഇവര്‍ തന്നെ എത്തിക്കുകയായിരുന്നു. 3300 രൂപക്ക് നാട്ടില്‍ ലഭിക്കുന്ന പൈപ്പിന് 9000 രൂപ ഇവര്‍ ആവശ്യപ്പെട്ടതായി ബിയാസ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോള്‍ രണ്ട് പൈപ്പിന് 4000 രൂപ കണക്കാക്കി 8000 രൂപ നല്‍കി.
എന്നാല്‍ ബിയാസ് പുറത്തുപോയ തക്കത്തിന് ഇതര സംസ്ഥാന തൊഴിലാളികള്‍ കിണറിന്റെ പൈപ്പില്‍ ഗ്രീസ് പുരട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. അടുത്ത ദിവസം വെള്ളത്തിന്റെ അളവ് പരിശോധിക്കാന്‍ ചെന്നപ്പോഴാണ് ബിയാസ് പൈപ്പിൽ ഗ്രീസ് പുരട്ടിവെച്ചത് കണ്ടത്. മുക്കം പൊലീസ് സ്ഥലത്തെത്തി വസ്തുത ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വാഹനവും തൊഴിലാളികളെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം



