ഐപിഎസ് ഓഫീസര്‍ രാജിവെച്ച സംഭവത്തിലാണ് റിപ്പോര്‍ട്ടര്‍ ചോദ്യം ചോദിച്ചത്

ബെംഗളൂരു: കര്‍ണാടകയിലെ ബെളഗാവിയിലെ കോണ്‍ഗ്രസ് റാലിക്കിടെ മാധ്യമപ്രവര്‍ത്തകന്‍റെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യ പൊതുവേദിയിൽ വെച്ച് അടിക്കാനോങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥര്‍ അഡീഷണൽ എസ്‍പി നാരായണ ബരാമണി രാജിവെ വെച്ച സംഭവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് പ്രകോപിതനായത്.

നന്ദിഹിൽസിൽ നടന്ന മന്ത്രിസഭാ യോഗത്തിനുശേഷമാണ് ഐപിഎസ് ഓഫീസര്‍ രാജിവെച്ച സംഭവത്തിലാണ് റിപ്പോര്‍ട്ടര്‍ ചോദ്യം ചോദിച്ചത്. എന്നാൽ, ഇതിൽ പ്രകോപിതനായ സിദ്ധരാമയ്യ നിങ്ങള്‍ ബിജെപിയിൽ നിന്നാണോയെന്നാണ് പ്രകോപിതനായി ചോദിച്ചത്. 

മറ്റെല്ലാവരും മിണ്ടാതെയിരിക്കുമ്പോള്‍ ഇങ്ങനത്തെ ചോദ്യങ്ങള്‍ എന്തിനാണ് നിങ്ങള്‍ ചോദിക്കുന്നതെന്നും രോഷത്തോടെ സിദ്ധരാമയ്യ മറുപടി നൽകുകയായിരുന്നു. റാലിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് ചോദ്യമുയര്‍ന്നത്. കൈകളുയര്‍ത്തി രൂക്ഷമായി പ്രതികരിച്ചശേഷം കൂടുതൽ സംസാരിക്കാതെ സിദ്ധരാമയ്യയും മറ്റു നേതാക്കളും സ്ഥലത്ത് നിന്ന് പോവുകയായിരുന്നു.

അതേസമയം, പൊലീസ് ഉദ്യോഗസ്ഥന്‍റെ രാജി സ്വീകരിക്കില്ലെന്നും അദ്ദേഹത്തിന് അനുയോജ്യമായ സ്ഥാനത്ത് നിയമിക്കുമെന്നും ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യക്തമാക്കി. മനപൂര്‍വം അത്തരത്തിലുള്ള സംഭവം നടന്നതല്ല. ആ സമയത്തെ ദേഷ്യത്തിൽ സംഭവിച്ചുപോയതായിരിക്കാം. മന്ത്രി എച്ച്കെ പാട്ടീലും താനും പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചതാണെന്നും അദ്ദേഹം പൊലീസിൽ തുടരുമെന്നും പരമേശ്വര വ്യക്തമാക്കി.

 ജൂണ്‍ 14നാണ് പൊലീസ് ഉദ്യോഗസ്ഥൻ ബാരാമണി രാജികത്ത് നൽകിയത്. പൊതുവേദിയിൽ ആളുകള്‍ നോക്കിനിൽക്കെ മുഖ്യമന്ത്രി തനിക്കുനേരെ കയ്യോങ്ങി അപമാനിച്ചുവെന്നാരോപിച്ചായിരുന്നു ബാരാമണിയുടെ രാജി. തന്‍റെ ആത്മവീര്യം തകര്‍ത്ത സംഭവമാണെന്നും കുടുംബത്തിനടക്കം വലിയ മനോവിഷമം ഉണ്ടായെന്നുമാണ് രാജിയിൽ ചൂണ്ടിക്കാട്ടിയത്. ബാരാമണിയുടെ വിആര്‍എസ് അപേക്ഷ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. സംഭവത്തിന് പിന്നാലെ സിദ്ധരാമയ്യയും പൊലീസ് ഉദ്യോഗസ്ഥനെ കണ്ട് സംസാരിച്ചിരുന്നു.