ചെന്നൈയിലെ ഈ പള്ളിയിൽ ഡിസംബറിൽ ക്രിസ്തുമസ് ആഘോഷങ്ങളില്ല, കുർബാന തർക്കമല്ല കാരണം ഇത്...
അര്‍മേനിയൻ സഭാ വിശ്വാസികള്‍ കൂടുതലായുള്ള കൊൽക്കത്തയിൽ നിന്ന് പുരോഹിതൻ എത്തിയില്ലെങ്കിൽ ഇക്കുറിയും ജനുവരിയിലും ഇവിടെ ക്രിസ്തുമസ് ആഘോഷമുണ്ടാകില്ല
![Armenian church in Chennai not celebrating Christmas in December here is the reason etj Armenian church in Chennai not celebrating Christmas in December here is the reason etj](https://static-ai.asianetnews.com/images/01hjdeajm7750sezdnyrsgy14t/armenian-church-chennai_363x203xt.jpg)
ചെന്നൈ: ക്രിസ്തുമസ് ആഘോഷങ്ങളുടെയും പ്രത്യേക ശുശ്രൂഷകളുടെയും തിരക്കിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേതെന്ന പോലെ തമിഴ്നാട്ടിലെ പള്ളികളും. എന്നാൽ ഡിസംബര്‍ 25ന് ക്രിസ്തുമസ് ആഘോഷിക്കാത്ത ഒരു പള്ളിയുമുണ്ട് ചെന്നൈയിൽ. പുൽക്കൂടുണ്ട് , ഉണ്ണിയേശുവിന്‍റെയും തിരുക്കുടുംബത്തിന്‍റെയും രൂപങ്ങളുണ്ട്, ക്രിസ്തുമസ് ട്രീയും നക്ഷത്രങ്ങളുമെല്ലാമുണ്ട്. എന്നാൽ ക്രിസ്തുമസ് ആഘോഷമോ പ്രത്യേക ശുശ്രൂഷകളോ ഇവിടെയില്ല.
കുർബാനയേ ചൊല്ലിയുള്ള തർക്കം മൂലം പള്ളി അടച്ചിട്ടതൊന്നുമല്ല ഇവിടെ ഡിസംബറിലെ ക്രിസ്തുമസ് ആഘോഷങ്ങൾ ഇല്ലാത്തതിന് കാരണം. തമിഴ്നാട്ടിലെ ചെന്നൈ ജോര്‍ജ്ടൗണിലെ സെൻറ് മേരി അര്‍മേനിയൻ പള്ളിയിൽ ഡിസംബര്‍ 25നല്ല , അര്‍മേനിയൻ പാരമ്പര്യം അനുസരിച്ച് ജനുവരി ആറിനാണ് ക്രിസ്തുമസ്.
നഗരത്തില്‍ ഇപ്പോഴുള്ള 5 അര്‍മേനിയൻ പൗരന്മാര്‍ പള്ളിയിൽ ഒത്തുചേരുമെങ്കിലും പുരോഹിതൻ ഇല്ലാത്തതിനാൽ പ്രത്യേക ശുശ്രൂഷകള്‍ സാധ്യമല്ല. 311 വര്‍ഷം പഴക്കമുളള പള്ളി അലങ്കരിക്കുന്നതെല്ലാം കെയര്‍ടേക്കറുടെ ഉത്തരവാദിത്തമാണ്. അര്‍മേനിയൻ സഭാ വിശ്വാസികള്‍ കൂടുതലായുള്ള കൊൽക്കത്തയിൽ നിന്ന് പുരോഹിതൻ എത്തിയില്ലെങ്കിൽ ഇക്കുറിയും ജനുവരിയിലും ഇവിടെ ക്രിസ്തുമസ് ആഘോഷമുണ്ടാകില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
അതേസമയം നാളെ ക്രിസ്തുമസ് ദിനം ആഘോഷിക്കാനിരിക്കെ കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി തുറക്കില്ല. ക്രിസ്തുമസ് ദിനത്തിലും പള്ളി തുറക്കില്ലെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിൽ വ്യക്തമാക്കിയത്. ഏകീകൃത കുർബാന അർപ്പിക്കാനുള്ള സമാധാന അന്തരീക്ഷം ഉണ്ടാകും വരെ പള്ളി അടഞ്ഞുതന്നെ കിടക്കുമെന്നാണ് ആന്റണി പുതുവേലിൽ പ്രതികരിക്കുന്നത്. രണ്ട് വർഷമായി അടച്ചിട്ട പള്ളി തുറക്കാൻ വത്തിക്കാൻ പ്രതിനിധിയുമായുള്ള ചര്‍ച്ചയിൽ സമവായമായിരുന്നു. എന്നാലിത് ഉണ്ടാകില്ലെന്നാണ് ഇപ്പോൾ അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിൽ പറയുന്നത്.