പുൽവാമയിലും ശ്രീനഗറിലുമായി സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു
ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും ജവാനുമാണ് വീരമൃത്യുവരിച്ചത്. കൊടുംവനത്തിലെ അതീവ ദൂഷ്കരമായ മേഖലയില്‍ വച്ചായിരുന്നു ആക്രമണം.
ജമ്മു: പുൽവാമയിലും (Pulwama) ശ്രീനഗറിലും (Srinagar) നടന്ന ഏറ്റുമുട്ടലുകളിലായി സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പങ്കാളിയായ ഭീകരനെയാണ് പുൽവാമയില്‍ ഏറ്റുമുട്ടലില്‍ വധിച്ചത്. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസിർ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാർ പറഞ്ഞു. ഷാഹിദ് ബാസിറിന് ഒക്ടോബർ രണ്ടിന് കൊല്ലപ്പെട്ട പിഡിപി ഉദ്യോഗസ്ഥന്‍റെ വധത്തില്‍ പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ശ്രീനഗറിലെ ബെമീനയയിലും പൊലീസും ഭീകരരും തമ്മില്‍ ഇപ്പോള്‍ ഏറ്റുമുട്ടുകയാണ്.
അതേസമയം പൂഞ്ചിലെ നാര്‍ഗാസ് വനമേഖലയില്‍ ഇന്നലെ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ രണ്ട് സൈനികര്‍ ഇന്ന് വീരമൃത്യുവരിച്ചു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും ജവാനുമാണ് വീരമൃത്യു വരിച്ചത്. കൊടുംവനത്തിലെ അതീവ ദൂഷ്കരമായ മേഖലയില്‍ വച്ചായിരുന്നു ആക്രമണം. ഒക്ടോബർ പത്തിന് പൂഞ്ചിലെ ദേര കി ഖലിയില്‍ ഉണ്ടായ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
അന്ന് നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനീകര്‍ വീരമൃത്യു വരിച്ചിരുന്നു. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു പൂഞ്ച് രജൗരി ഹൈവേ അടച്ചിട്ടുണ്ട്. ആക്രമണം നടന്ന മേഖലയില്‍ ഭീകരർക്കായി സൈന്യം വ്യാപകമായ തെരച്ചില്‍ നടത്തുകയാണ്. കൂടുതല്‍ സൈനികരേയും ഇവിടേക്ക് നിയോഗിച്ചു. പാകിസ്ഥാൻ അതിര്‍ത്തിയിലൂടെ ഓഗസ്റ്റില്‍ നുഴഞ്ഞ് കയറിയവരാണിതെന്നും ഷോപ്പിയാനിലേക്ക് കടക്കാനാണ് ഇവരുടെ ശ്രമമെന്നും സൂചനയുണ്ട്. ഇതേ സംഘത്തില്‍പ്പെട്ട രണ്ട് ഭീകരരെ ഓഗസ്റ്റ് ആറിനും മറ്റൊരു ഭീകരനെ ഓഗസ്റ്റ് 19 നും സൈന്യം വധിച്ചിരുന്നു.