ഇന്ത്യന്‍ അതിര്‍ത്തി കാക്കാന്‍ ചക്കി പരുന്തുകള്‍; സൈന്യത്തിന്‍റെ പുത്തന്‍ പദ്ധതി ഇങ്ങനെ
ഇന്ത്യ യുഎസ് സൈനിക അഭ്യാസമായ യുദ്ധ് അഭ്യാസ് 2022 ത്തില്‍ പരിശീലനം നേടിയ രണ്ട് പരുന്തുകളെയാണ് സൈന്യം വിന്യസിച്ചിട്ടുള്ളത്.
ഔലി: അതിര്‍ത്തി നിരീക്ഷണത്തിന് ഉപയോഗിക്കുന്ന പരിശീലനം നേടിയ പരുന്തുകളെയും, പട്ടികളെയും പ്രദര്‍ശിപ്പിച്ച് ഇന്ത്യന്‍ സൈന്യം. ത്തരാഖണ്ഡിലെ ഔലി മിലിട്ടറി സ്റ്റേഷനിൽ നടക്കുന്ന ഇന്ത്യ യുഎസ് സംയുക്ത സൈനിക അഭ്യാസമായ 'യുദ്ധ് അഭ്യാസിലാണ്' ഇന്ത്യന്‍ സൈന്യത്തിന് സഹായകമായ പക്ഷിയുടെയും പട്ടിയുടെയും കഴിവുകള്‍ പരീക്ഷിച്ചത്. ഇന്ത്യയുടെ വടക്കൻ, പടിഞ്ഞാറൻ അതിർത്തിയില്‍ നിരീക്ഷണത്തിനായി മീററ്റ് ആസ്ഥാനമായുള്ള റിമൗണ്ട് വെറ്ററിനറി കോർപ്സ് സെന്‍ററിലാണ് സൈന്യം പരുന്തുകള്‍ക്കും പട്ടികള്‍ക്കും പരിശീലനം നല്‍കുന്നത്.
കാലിൽ ഘടിപ്പിച്ച നിരീക്ഷണ ക്യാമറയും ജിയോ പൊസിഷനിംഗ് സിസ്റ്റം ട്രാക്കറുമയാണ് ചക്കി പരുന്ത് എന്ന് മലയാളത്തില്‍ പറയുന്ന ബ്ലാക്ക് കൈറ്റുകളെ സൈന്യം സജ്ജീകരിച്ചിരിക്കുന്നത്. പരിശീലന സമയത്ത് പരുന്തിനെ പരീക്ഷിക്കാനായി ഒരു ക്വാഡ്‌കോപ്റ്റർ സൈന്യം അയച്ചു. പിന്നാലെ സൈന്യം തുറന്നുവിട്ട പരുന്ത് ഇതിന്‍റെ മുകളില്‍ പറന്ന് അവയെ ആക്രമിച്ച് വീഴ്ത്തി. ഇത്തരത്തില്‍ ശത്രു ഡ്രോണുകളെ വീഴ്ത്താന്‍ പരിശീലനം നല്‍കിയ ഈ പരുന്തുകള്‍ക്ക് സാധിക്കും എന്നാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്.
"നിരീക്ഷണത്തിനായി പരുന്തുകളെ ഉപയോഗിക്കാനുള്ള പദ്ധതി പരീക്ഷണ ഘട്ടത്തിലാണ്. നിരവധി യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും പക്ഷികളെ നിരീക്ഷണത്തിനും, ശത്രു നിരീക്ഷണ സംവിധാനങ്ങള്‍ തടസ്സപ്പെടുത്താനും ഉപയോഗിക്കുന്നുണ്ട്. നമ്മുക്കും അത് വിജയകരമായി സാധിക്കും" - ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഡ്രോണുകള്‍, നുഴഞ്ഞുകയറ്റക്കാര്‍ എന്നിവയെ നിരീക്ഷിക്കാന്‍ പരുന്തുകളെ സൈന്യം വിന്യസിക്കും. പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിർത്തിയിൽ അടുത്തകാലത്ത് നിരവധി ഡ്രോൺ നുഴഞ്ഞുകയറ്റ കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സൈന്യത്തിന്‍റെ പുതിയ പദ്ധതി.
ഇന്ത്യ യുഎസ് സൈനിക അഭ്യാസമായ യുദ്ധ് അഭ്യാസ് 2022 ത്തില്‍ പരിശീലനം നേടിയ രണ്ട് പരുന്തുകളെയാണ് സൈന്യം വിന്യസിച്ചിട്ടുള്ളത്.
ഇന്ത്യൻ കരസേനയുടെ വൃത്തങ്ങൾ പറയുന്നത് പ്രകാരം ചക്കി പരുന്ത് വിഭാഗം വംശനാശഭീഷണി നേരിടുന്ന ജീവികളില്‍ പെടുന്നവയാണ്. അതിനാല്‍ കൂടിയാണ് സൈനിക ദൌത്യത്തിന് ഇവയെ തിരഞ്ഞെടുത്തത്. പറക്കുന്ന വസ്തുവിനെ ആക്രമിക്കാൻ സഹജമായ വാസനയുള്ള ഇരപിടിക്കുന്ന പക്ഷി വിഭാഗമാണ് ഇവ.
ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട പട്ടികളാണ് സൈന്യം അതിര്‍ത്തി നിരീക്ഷണത്തിന് ഉപയോഗിക്കുന്നത്. പറക്കുന്ന വസ്തുവിനെ കുറിച്ച് സൈന്യത്തിന് മുന്നറിയിപ്പ് നൽകുന്ന തരത്തിൽ പരിശീലിപ്പിച്ചതാണ് ഇവ. നായ്ക്കൾക്ക് മനുഷ്യരേക്കാൾ ശബ്ദം കേൾക്കാനുള്ള കഴിവുണ്ട്. ശബ്ദം കേട്ട് നായ കുരക്കുകയും അക്കാര്യം കൈകാര്യം ചെയ്യുന്നയാളെ അറിയിക്കുകയും ചെയ്യും.
സൈന്യത്തെ വിവാഹത്തിന് ക്ഷണിച്ചു; രാഹുലിനും കാർത്തികയ്ക്കും സൈന്യത്തിന്‍റെ 'വിവാഹസമ്മാനം'
നടി റിച്ച ഛദ്ദയുടെ ട്വീറ്റ് സൈന്യത്തെ അപമാനിക്കുന്നതെന്ന് വിമർശനം; മാപ്പ് പറഞ്ഞ് നടി