'ഞാന്‍ ഭീകരവാദിയെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ താമരക്ക് വോട്ട് ചെയ്യുക':പ്രതികരിച്ച് കെജ്രിവാള്‍
'ഐഐടിയിലെ എന്‍റെ ബാച്ചിലെ മറ്റ് വിദ്യാര്‍ത്ഥികളില്‍ എണ്‍പത് ശതമാനത്തോളം പേര്‍ വിദേശത്ത് ജോലി തേടിപ്പോയപ്പോഴും ഞാന്‍ രാജ്യത്തെ സേവിക്കുകയായിരുന്നു'.
ദില്ലി: ബിജെപി എംപി പര്‍വേശ് വര്‍മ്മയുടെ ഭീകരവാദിയെന്ന പരാമര്‍ശം വേദനിപ്പിക്കുന്നതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 'രാജ്യത്തെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഐഐടിയിലെ എന്‍റെ ബാച്ചിലെ മറ്റ് വിദ്യാര്‍ത്ഥികളില്‍ എണ്‍പത് ശതമാനത്തോളം പേര്‍ വിദേശത്ത് ജോലി തേടിപ്പോയപ്പോഴും ഞാന്‍ രാജ്യത്തെ സേവിക്കുകയായിരുന്നു. ഇൻകം ടാക്സ് കമ്മീഷണറുടെ ജോലി ഉപേക്ഷിച്ച് അഴിമതിക്കെതിരായ പോരാട്ടം നടത്തിയതും സ്വാർത്ഥലാഭത്തിനു വേണ്ടിയായിരുന്നില്ല'. സാധാരണക്കാർക്കുവേണ്ടി ആം ആദ്മി പാർട്ടിയുണ്ടാക്കി അധികാരത്തിലേറി അഞ്ചുവർഷം ദില്ലിയുടെ അഭിവൃദ്ധിക്കായി പ്രയത്നിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഭീകരവാദിയെന്ന് പരാമര്‍ശം ഏറെ വേദനിപ്പിക്കുന്നതാണ്. ഇനിയെല്ലാം ഞാന്‍ ദില്ലിയിലെ ജനങ്ങള്‍ക്ക് വിടുകയാണ്. ദില്ലിക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ എഎപിക്ക് വോട്ട് ചെയ്യുക. അതല്ല എന്നെ ഒരു ഭീകരവാദിയായാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ താമരക്ക് വോട്ട് ചെയ്യൂക'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ ബിജെപി എംപി പര്‍വേശ് വര്‍മ്മ അരവിന്ദ് കെജ്രിവാള്‍ ഭീകരവാദിയെന്ന പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിനെതിരെ കെജ്രിവാളിന്‍റെ മകളും രംഗത്തെത്തിയിരുന്നു.
അച്ഛൻ അരവിന്ദ് കേജ്‌രിവാളിനെ ഭീകരവാദി എന്ന് വിളിച്ചവർക്ക് മകൾ ഹർഷിതയുടെ മറുപടി