മുന്നണി വിപുലമാകുമെന്ന് എടപ്പാടി പളനിസാമി. സഖ്യത്തിനുള്ള ശുഭാരംഭം ആയെന്ന് റാലിയിൽ വീശിയ ടിവികെ പതാകകൾ ചൂണ്ടിക്കാട്ടി എടപ്പാടി പളനിസാമി പറഞ്ഞു. വിജയ്‍യുമായി ഇപിഎസ് സംസാരിച്ചെന്ന റിപ്പോർട്ടിനു പിന്നാലെ പരാമർശം.

ചെന്നൈ: വിജയുടെ ടിവികെയെ മുന്നണിയിൽ ഉൾപ്പെടുത്തുമെന്ന് സൂചിപ്പിച്ച് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി. മുന്നണി വിപുലമാകുമെന്ന് ഇപിഎസ് പറഞ്ഞു. സഖ്യത്തിനുള്ള ശുഭാരംഭം ആയെന്ന് റാലിയിൽ വീശിയ ടിവികെ പതാകകൾ ചൂണ്ടിക്കാട്ടി എടപ്പാടി പളനിസാമി പറഞ്ഞു. വിജയ്‍യുമായി ഇപിഎസ് സംസാരിച്ചെന്ന റിപ്പോർട്ടിനു പിന്നാലെ പരാമർശം. കുമാരപാളയത്ത് അണ്ണാഡിഎംകെയുടെ റാലിയിൽ സംസാരിക്കുകയായിരുന്നു വിജയ്.

"കുമാരപാളയത്തിലെ അലർച്ച നിങ്ങളുടെ കാതുകളിൽ തുളച്ചു കയറാൻ പോകുന്നു. നിങ്ങളുടെ പദ്ധതി വിജയിക്കില്ല. നിങ്ങൾ മനക്കോട്ട കെട്ടുകയാണ്. ആ സ്വപ്നം ഒരു മരീചികയായി മാറും"- എന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് എടപ്പാടി പളനിസാമിയുടെ മുന്നറിയിപ്പ്.

വിജയ്‍യെ ഫോണിൽ വിളിച്ച് എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം അര മണിക്കൂർ സംസാരിച്ചു. ഡിഎംകെയെയും എംകെ സ്റ്റാലിനെയും തോൽപ്പിക്കാൻ ഒന്നിക്കണമെന്ന് വിജയിയോട് ഇപിഎസ് അഭ്യർത്ഥിച്ചു. പൊങ്കലിന് ശേഷം ഇക്കാര്യത്തിൽ മറുപടി പറയാമെന്നാണ് വിജയ് ഇപിഎസിന് നൽകിയ മറുപടിയെന്നാണ് വിവരം. ഇപ്പോൾ കരൂരിലെ ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ കാണുന്നതിലും സംസ്ഥാന പര്യടനം പുനരാരംഭിക്കുന്നതിലുമാണ് ശ്രദ്ധയെന്ന് വിജയ് വിശദീകരിച്ചു. കരൂരിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് വിജയ് ഇ-മെയിൽ അയച്ചു. ദുരന്തബാധിതരുടെ കുടുംബത്തെ തനിക്ക് കാണണമെന്നും അവർക്ക് സഹായം നൽകണമെന്നും അതിനാൽ കരൂരിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടത്. കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുമായി വാട്‌സാപ്പ് വീഡിയോ കോള്‍ വഴി വിജയ് സംസാരിച്ചു കുടുംബത്തെ അനുശോചനം അറിയിക്കുകയും പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു.

നേതാക്കൾ ഒളിച്ചോടിയിട്ടില്ലെന്ന് ടിവികെ

കരൂർ ദുരന്തത്തിന് പിന്നാലെ നേതാക്കൾ ഒളിച്ചോടിയെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമർശം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമെന്ന് ടിവികെ. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ആധവ് അർജുന നൽകിയ ഹർജിയിലാണ് പരാമർശം. ചിലർ കുഴഞ്ഞുവീണു എന്നറിഞ്ഞപ്പോൾ തന്നെ അടിയന്തര വൈദ്യ സഹായം നൽകി. പാർട്ടി സജ്ജീകരിച്ചിരുന്ന ആംബുലൻസുകൾ ഉപയോഗിച്ചു. ടിവികെ നേതാക്കളും പ്രവർത്തകരും ഏകോപിച്ചുള്ള പ്രവർത്തനം നടത്തിയെന്നും ആധവ് അർജുന പറഞ്ഞു.

സെപ്റ്റംബര്‍ 27ന് വിജയ് നയിച്ച ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍ 41 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം നിരസിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്യുന്ന ഹര്‍ജി ഒക്ടോബര്‍ 10 ന് സുപ്രീംകോടതി പരിഗണിക്കും. ബിജെപി നേതാവ് ഉമ ആനന്ദന്‍ നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക.