കേവിഡ് പ്രതിരോധ നടപടികളുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിന് പൊതുജന താത്പര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ്

ദില്ലി: കോവിഡ് വാക്സീന്‍ എടുത്തവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ബോധവത്കരണത്തിന്‍റെ ഭാഗമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.കോണ്‍ഗ്രസ് എംപി കുമാര്‍ കേത്കറാണ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രം ആവശ്യമാണോയെന്നും നിര്‍ബന്ധം ഉണ്ടോയെന്നും ചോദിച്ചത്.

കേവിഡ് പ്രതിരോധ നടപടികളുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിന് പൊതുജന താത്പര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ഇതിന് ഉത്തരമായി വ്യക്തമാക്കി.

വാക്സിന്‍ വിതരണത്തിന്‍റെ ധാര്‍മ്മികതയും നൈതികതയും ജനത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. അതിനാല്‍ തന്നെ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. 

കോവിന്‍ പോര്‍ട്ടലില്‍ നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രൂപകല്‍പന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണെന്ന് മന്ത്രി പറഞ്ഞു. മുന്‍പ് ഏതെങ്കിലും സര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും കേത്കര്‍ ചോദിച്ചു. എന്നാല്‍ ഇതിന് മറുപടി നല്‍കയില്ല. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് രാജ്യസഭയില്‍ കോണ്‍ഗ്രസ് ഈ ചോദ്യം ഉയര്‍ത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona