തിരക്കിട്ട് അയോധ്യ ക്ഷേത്ര ഉദ്ഘാടനം, ബിജെപി ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്
പ്രധാന ക്ഷേത്ര ഭാഗം പോലും ഏതാണ്ട് ജനുവരിയിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇതിനിടെയാണ് തിരക്കിട്ട് ക്ഷേത്ര ഉദ്ഘാടനം നടത്തുന്നത്.
![ayodhya temple inauguration is bjp's sabha election strategy ayodhya temple inauguration is bjp's sabha election strategy](https://static-ai.asianetnews.com/images/01hjq2fkcvewq1dzq4gez6dgwd/ayodhya-temple_363x203xt.jpg)
ദില്ലി : തിരക്കിട്ട് അയോധ്യ ക്ഷേത്ര ഉദ്ഘാടനം നടത്തുന്നതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം. പ്രധാന ക്ഷേത്ര ഭാഗം പോലും ഏതാണ്ട് ജനുവരിയിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇതിനിടെയാണ് തിരക്കിട്ട് ക്ഷേത്ര ഉദ്ഘാടനം നടത്തുന്നത്.
സംഘപരിവാറിന്റെയും കേന്ദ്ര സർക്കാരിന്റെയും തെരഞ്ഞെടുപ്പ് കാഹളമാണ് അയോധ്യയിൽ മുഴങ്ങുന്നത്. ഉദ്ഘാടനത്തിന് ഇനി 25 ദിവസം മാത്രമാണുള്ളത്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ ധൃതിയിൽ പുരോഗമിക്കുകയാണ്. ജനുവരി 22 ന് പ്രധാന ക്ഷേത്രത്തിൽ പ്രണ പ്രതിഷ്ഠയാണ് മോദി നിർവഹിക്കുന്നത്. മൂന്ന് നിലകളുള്ള ക്ഷേത്രത്തിന്റെ രണ്ടു നിലകൾ മാത്രമാണ് ഇപ്പോൾ പൂർത്തിയായത്. 70 ഏക്കറിൽ നിറഞ്ഞിരിക്കുന്ന ക്ഷേത്രത്തിന്റെ അനുബന്ധ സൗകര്യങ്ങൾ പ്രാഥമിക ഘട്ടത്തിലാണ്. നിർമ്മാണ പ്രവർത്തികൾ ഇനിയും വർഷങ്ങൾ തുടരുമെന്നാണ് തൊഴിലാളികളും പറയുന്നത്. പ്രധാന ക്ഷേത്രത്തിന്റെ നിർമ്മാണം ജനുവരിയിൽ ഏതാണ്ട് പൂർത്തിയാകുമെന്ന് വി എച്ച്പി നേതാക്കളും പറയുന്നു.
രാമക്ഷേത്ര ഉൽഘാടനം പരമാവധി വോട്ടാക്കി മാറ്റാൻ ഈയിടെ ദില്ലിയിൽ നടന്ന ബിജെപി നേതൃയോഗത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഉദ്ഘാടത്തോടനുബന്ധിച്ച് രാജ്യത്തെ 5 ലക്ഷം ക്ഷേത്രങ്ങൾ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ അലങ്കരിക്കുന്നുണ്ട്. പ്രധാന ഇടങ്ങളിൽ എല്ലാം തൽസമയം സ്ക്രീനിംഗ് സംഘടിപ്പിക്കുന്നതും വോട്ട് ലക്ഷ്യമാക്കി തന്നെയാണെന്ന് വ്യക്തം.