മണിപ്പൂർ കലാപം: അത്യാധുനിക ആയുധങ്ങളുമായി പൊലീസ് പിടികൂടിയ 5 പേർക്ക് വ്യവസ്ഥകളോടെ ജാമ്യം
ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തെ സംഘടന നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിനിടെയാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്.

ഇംഫാൽ: മണിപ്പൂരിൽ കഴിഞ്ഞ ദിവസം അത്യാധുനികആയുധങ്ങളുമായി പിടിയിലായ അഞ്ച് മെയ്തെ യുവാക്കൾക്ക് ജാമ്യം. ഇംഫാലിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അൻപതിനായിരം രൂപ ജാമ്യതുക കെട്ടിവയ്ക്കണം. മണിപ്പൂരിന് പുറത്ത് കോടതിയുടെ അനുമതിയില്ലാതെ പോകാൻ പാടില്ല. അന്വേഷണവുമായി സഹകരിക്കണം അടക്കം വ്യവസ്ഥകളാണുള്ളത്. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തെ സംഘടന നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിനിടെയാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്.
അതെസമയം കലാപത്തിനിടെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട രണ്ട് വനിതകളുടെ മൃതദേഹം വിട്ടു കിട്ടാൻ നടപടി വേണമെന്ന് കുക്കി വിഭാഗം സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടു. ഇംഫാലിലുള്ള ഇവരുടെ മൃതദേഹം കുടുംബങ്ങൾക്ക് വിട്ടനൽകണമെന്നാണ് ആവശ്യം. കലാപവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിൻ്റെ വിവരം കിട്ടുന്നില്ലെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.
എന്നാൽ സിബിഐക്ക് അങ്ങനെ വിവരം നൽകേണ്ട കാര്യമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അന്വേഷണ മേൽനോട്ടത്തിന് കോടതി ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നും ആക്കാര്യങ്ങൾ ഉദ്യോഗസ്ഥൻ പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് ഹർജിക്കാരെ അറിയിച്ചു. കേസിൽ വീണ്ടും വാദം കേൾക്കാൻ ഹർജികൾ കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.