എൻഐഎയെ ഇറക്കി ബ്ലാക്ക്മെയിൽ ചെയ്യാമെന്ന് കരുതേണ്ടെന്ന് കർഷക നേതാവ്; ചർച്ച തുടരുന്നു
കേന്ദ്രസർക്കാരും സമരക്കാരും തമ്മിൽ നടക്കുന്ന ഇന്നത്തെ ചർച്ചയിൽ കാര്യമായ പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഐഎ നോട്ടീസ് കിട്ടിയ കർഷക നേതാവാണ് ബൽദേവ് സിങ് സിർസ.
ദില്ലി: എൻഐഎയെ രംഗത്ത് ഇറക്കി കൊണ്ട് സമര നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്യാമെന്ന് കരുതേണ്ടെന്ന് കർഷക നേതാവ് ബൽദേവ് സിങ്ങ് സിർസ പറഞ്ഞു. കേന്ദ്രസർക്കാരും സമരക്കാരും തമ്മിൽ നടക്കുന്ന ഇന്നത്തെ ചർച്ചയിൽ കാര്യമായ പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഐഎ നോട്ടീസ് കിട്ടിയ കർഷക നേതാവാണ് ബൽദേവ് സിങ് സിർസ. കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള പത്താംവട്ട ചർച്ച ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.
എൻഐഎയുടെ മുന്നിൽ ഹാജരാകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബൽദേവ് സിങ് സിർസ പറഞ്ഞു. വർഷങ്ങളായി താൻ പഞ്ചാബിന്റെ സമൂഹിക രംഗത്തുണ്ട്. കർഷക പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നു. അത് ഇനിയും തുടരും. ജനുവരി 26 ന് നടത്താനിരിക്കുന്ന ട്രാക്ടർ റാലി സമാധാനപരമായി നടത്താനാണ് തീരുമാനം. എന്നാൽ ഇത് തടയണമെന്ന് ദില്ലി ബിജെപി ഘടകം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബൽദേവ് സിങ് സിർസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.