ബെംഗളൂരു സംഘര്‍ഷം; നാശനഷ്ടങ്ങളുടെ തുക അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി
നശിപ്പിക്കപ്പെട്ട വസ്‌തുവകകളുടെ തുക അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പക്ക് കത്തയച്ചു.
ബെംഗളൂരു: ബെംഗളൂരു സംഘര്‍ഷത്തില്‍ അക്രമികളില്‍ നിന്ന് നാശനഷ്ടങ്ങളുടെ തുക ഈടാക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നശിപ്പിക്കപ്പെട്ട വസ്‌തുവകകളുടെ തുക അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പക്ക് കത്തയച്ചു. ആരും നിയമത്തിന് അതീതരല്ലെന്നും മതവിദ്വേഷം വളർത്തുന്ന പരാമർശം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും മുൻ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു.
സംഘര്‍ഷത്തില്‍ എസ്‍ഡിപിഐ ബെംഗളൂരു ജില്ലാ സെക്രട്ടറി മുസമ്മില്‍ പാഷാ മക്സൂദിനെ പൊലീസ് അറസ്റ്റ് ചെയ്‍തിട്ടുണ്ട്. മുസമ്മില്‍ പാഷാ മക്സൂദടക്കം സംഘടനയിലെ ചില പ്രവർത്തകരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എസ്ഡിപിഐ വക്താക്കൾ തന്നെയാണ് അറിയിച്ചത്. നഗരത്തില്‍ പൊലീസിന്‍റെ വ്യാപക പരിശോധന തുടരുകയാണ്.
നാലായിരത്തിലധികം പേർ ഇന്നലെ നടന്ന സംഘർഷത്തില്‍ പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത്രയും പേർ ഒരു രാത്രികൊണ്ട് സംഘടിച്ചതല്ലെന്നും അക്രമത്തിന് നേരത്തെ ചിലർ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് സംശയിക്കുന്നു. എസ്‍ഡിപിഐ അടക്കമുള്ള സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നും ബെംഗളൂരു പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് സംഘടനയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മന്ത്രി സിടി രവി രംഗത്തെത്തിയത്. എസ്ഡിപിഐ ആദ്യമായല്ല സംസ്ഥാനത്തെ മതസൗഹാർദം തകർക്കാന്‍ ശ്രമിക്കുന്നതെന്ന് കർണാടക ടൂറിസം മന്ത്രി ആരോപിച്ചു.
ഇന്നലെ രാത്രിമുഴുവന്‍ നീണ്ട സംഘർഷത്തിലേർപ്പെട്ട 110 പേരെയാണ് ഇതിനോടകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കോൺഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ഭാര്യാ സഹോദരിയുടെ മകന്‍ ഫേസ്ബുക്കില്‍ മതവിദ്വേഷം വളർത്തുന്ന പരാമർശം പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് നഗരത്തില്‍ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമകാരികൾക്ക് എതിരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്നു പേരാണ് മരിച്ചത്. പരുക്കേറ്റ നിരവധി പേർ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.