പശ്ചിമ ബംഗാളിൽ കോവിഡ് ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി
പുതിയ തീരുമാന പ്രകാരം ജൂലൈ 31 വരെ ബംഗാളിൽ ലോക്ക്ഡൗണ്‍ തുടരും. മൂന്നു മണിക്കൂർ നീണ്ട സർവകക്ഷി യോഗത്തിൽ ഇതു സംബന്ധിച്ചു ധാരണയായി.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോവിഡ് ലോക്ക്ഡൗണ്‍ നീട്ടി മമത ബാനര്‍ജിയുടെ പ്രഖ്യാപനം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ 30ന് അവസാനിക്കാനിരിക്കെയാണ് മമത ബാനർജി സർക്കാരിന്റെ തീരുമാനം.
പുതിയ തീരുമാന പ്രകാരം ജൂലൈ 31 വരെ ബംഗാളിൽ ലോക്ക്ഡൗണ്‍ തുടരും. മൂന്നു മണിക്കൂർ നീണ്ട സർവകക്ഷി യോഗത്തിൽ ഇതു സംബന്ധിച്ചു ധാരണയായി. കോവിഡ് വ്യാപനം തുടരുന്നതുകൊണ്ടാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതെന്നും ലോക്ക്ഡൗണിൽ സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
അതേ സമയം സംസ്ഥാനത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതോടെ മറ്റ് രോഗികള്‍ക്ക് ചികില്‍സ ലഭിക്കുന്നില്ല എന്ന പരാതി സര്‍വ്വകക്ഷിയോഗത്തില്‍ ഉയര്‍ന്നു. ഇത് പരിഹരിക്കാന്‍ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മമത ബാനര്‍ജി അറിയിച്ചു.
അതേ സമയം ഇത്തരം ചികില്‍സയ്ക്ക് വേണ്ടിവരുന്ന വര്‍ദ്ധിച്ച ചിലവ് ചുരുക്കാന്‍ മിനിമം ഫീസ് നിശ്ചയിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും ബംഗാള്‍ മുഖ്യമന്ത്രി അറിയിച്ചു.
ചൊവ്വാഴ്ച ബംഗാളിൽ 370 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 14,728 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 580 പേർ രോഗം ബാധിച്ചു മരിച്ചു.