ആദ്യത്തെ രണ്ടു കിലോമീറ്ററിനുശേഷം പിന്നീടുള്ള ഒരോ കിലോമീറ്ററിനുള്ള നിരക്ക് 18 രൂപയായും വര്‍ധിപ്പിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ റിക്ഷ നിരക്ക് വര്‍ധിപ്പിച്ചു. ആദ്യ രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനുള്ള മിനിമം നിരക്ക് 36 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 30 രൂപയായിരുന്നു. ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ആദ്യത്തെ രണ്ടു കിലോമീറ്ററിനുശേഷം പിന്നീടുള്ള ഒരോ കിലോമീറ്ററിനുള്ള നിരക്ക് 18 രൂപയായും വര്‍ധിപ്പിച്ചു.
നേരത്തെ ഇത് 15 രൂപയായിരുന്നു. മൂന്നു രൂപയാണ് ഒരോ കിലോമീറ്ററിനുമുള്ള നിരക്കിലെ വര്‍ധനവ്. ആഗസ്റ്റ് ഒന്ന് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ബെംഗളൂരു അര്‍ബൻ ജില്ലയിലെ ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ബൃഹത് ബെംഗളൂരു നഗര പാലികെ (ബിബിഎംപി) പരിധിയിലായിരിക്കും പുതിയ ഓട്ടോറിക്ഷ മീറ്റര്‍ നിരക്ക് ബാധകമാകുക.
ഇന്നലെയാണ് റീജ്യണൽ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വെയിറ്റിങ് ചാര്‍ജിൽ മാറ്റമില്ല. ആദ്യത്തെ അഞ്ചുമിനുട്ട് വെയിറ്റിങ് സൗജന്യമായിരിക്കും. അതിനുശേഷമുള്ള ഒരോ പതിനഞ്ച് മിനുട്ടിനും പത്തു രൂപയാണ് വെയിറ്റിങ് ചാര്‍ജ്. യാത്രക്കാര്‍ക്ക് 20 കിലോ വരെയുള്ള ലഗേജ് നിരക്കില്ലാതെ ഓട്ടോയിൽ കയറ്റി യാത്ര ചെയ്യാം.
20 കിലോക്ക് മുകളിലുള്ള ലഗേജിന്‍റെ ഒരോ കിലോക്കും പത്തു രൂപ നൽകണം. 50 കിലോയാണ് പരമാവധി കൊണ്ടുപോകാൻ കഴിയുന്ന ലഗേജ്. രാത്രി പത്തു മുതൽ രാവിലെ അഞ്ചുവരെ പകലുള്ള നിരക്കിന്‍റെ പകുതി കൂടി അധികമായി നൽകണം.എല്ലാ ഓട്ടോറിക്ഷകളിലും പുതുക്കിയ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്നും ഒക്ടോബര്‍ 31ന് മുമ്പായി പുതുക്കിയ നിരക്ക് അനുസരിച്ച് ഓട്ടോറിക്ഷകളുടെ മീറ്ററുകള്‍ ക്രമപ്പെടുത്തി സ്റ്റാമ്പ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
2021 നവംബറിലാണ് ഇതിന് മുമ്പ് ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വര്‍ധിപ്പിച്ചത്.ഇന്ധന വിലവര്‍ധനവ്, അറ്റകുറ്റപണി, സ്പെയര്‍ പാര്‍ട്സുകളുടെ വില വര്‍ധനവ്, അവശ്യവസ്തുക്കളുടെ വില വര്‍ധനവ് തുടങ്ങിയവ കണക്കിലെടുത്ത് ഓട്ടോ നിരക്ക് വര്‍ധിപ്പിക്കണമെന്ന് യൂണിയനുകള്‍ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്.
2021ലെ നിരക്ക് വര്‍ധനവ് കുറവായിരുന്നുവെന്നും ആ തുകക്ക് ബെംഗളൂരുവിലെ ട്രാഫിക്കിനിടെ ഓടുന്നത് നഷ്ടമാണെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ വ്യക്തമാക്കിയിരുന്നു. 2021ൽ മിനിമം നിരക്ക് 25 രൂപയിൽ നിന്നാണ് 30 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നത്. കൂടാതെ രണ്ടു കിലോമീറ്ററിനുശേഷമുള്ള ഒരോ കിലോമീറ്ററിനുമുള്ള തുക 15 രൂപയാക്കിയാണ് അന്ന് വര്‍ധിപ്പിച്ചത്. 2021ന് മുമ്പ് 2013ലാണ് നിരക്ക് വര്‍ധിപ്പിച്ചിരുന്നത്.
മിനിമം യാത്രാനിരക്ക് 40 രൂപയാക്കിയും പിന്നീടുള്ള ഒരോ കിലോമീറ്ററിനും 20 രൂപയുടെയും വര്‍ധനവാണ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (എആര്‍ഡിയു) ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നിരക്കിൽ 20ശതമാനം വര്‍ധനവ് വരുത്താമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയൻ സ്വാഗതം ചെയ്യുകയായിരുന്നു.



