ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 14 ന് മണിപ്പൂരിൽ നിന്നാണ് ആരംഭിക്കുക
ദില്ലി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയുടെ പേരിലും റൂട്ടിലും മാറ്റം വരുത്തി കോൺഗ്രസ്. ഭാരത് ന്യായ് യാത്ര എന്ന് ആദ്യം പേരിട്ടിരുന്ന യാത്രയുടെ പേര് ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി. പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണം കൂട്ടിയെന്നതാണ് മറ്റൊരു തീരുമാനം. 14 സംസ്ഥാനങ്ങളിലാകും യാത്രയെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിൽ പുതിയ തീരുമാന പ്രകാരം രാഹുലിന്‍റെ യാത്ര 15 സംസ്ഥാനങ്ങളിലെത്തും. പട്ടികയിൽ അരുണാചൽ പ്രദേശാണ് പുതുതായി ഉൾപ്പെടുത്തിയത്. അതിനിടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ റൂട്ട് മാപ്പും പുറത്തിറക്കിയിട്ടുണ്ട്.
ഖൽബിലൂറുന്ന 'പാരഗൺ' രുചിയുടെ ആരാധകരെ, ഇതിലും വലുത് എന്തുവേണം! ക്രൊയേഷ്യയിൽ നിന്ന് ഒരു വലിയ 'സന്തോഷം'
ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 14 ന് മണിപ്പൂരിൽ നിന്നാണ് ആരംഭിക്കുക. മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര ഉത്തർപ്രദേശ്, മേഘാലയ, ബിഹാർ അടക്കം 15 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. പ്രത്യേകം തയ്യാറാക്കിയ ബസിലാകും സഞ്ചാരം. ചില സ്ഥലങ്ങളിൽ കാൽനടയായും സഞ്ചരിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാകും മണിപ്പൂരിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. ഇന്ത്യ സഖ്യത്തിലെ കക്ഷികളെ യാത്രയിൽ പങ്കെടുപ്പിക്കുന്നതിൽ ആലോചന നടക്കുന്നുണ്ട്. മണിപ്പൂരിന്റെ മുറിവുണക്കുന്നതിന്റെ ഭാഗമാണ് യാത്ര അവിടെ നിന്ന് തുടങ്ങുന്നതെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ഇത് ബാധിക്കില്ലെന്നുമാണ് കോൺഗ്രസ് പറയുന്നത്.
യാത്ര 11 ദിവസം ഉത്തർപ്രദേശിലൂടെ കടന്നുപോകും. മൊത്തം 110 ജില്ലകൾ, 100 ലോക്‌സഭാ സീറ്റുകൾ, 337 നിയമസഭാ സീറ്റുകൾ എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര എത്തും. സഞ്ചരിക്കേണ്ട ദൂരം 6,200 കിലോമീറ്ററിൽ നിന്ന് 6,700 കിലോമീറ്ററായി ഉയർത്തി.
അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ വിഴുപ്പലക്കൽ വേണ്ടെന്ന് പ്രസിഡണ്ട് ഖർഗെ പറഞ്ഞു. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കരുത്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മല്ലികാർജ്ജുൻ ഖർഗെ എ ഐ സി സി ഭാരവാഹി യോഗത്തിൽ ആവശ്യപ്പെട്ടു.
