ബിജെപിയുമായി അകലുന്നുവോ; രണ്ടാംതവണയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്ന് നിതീഷ് കുമാർ
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പ്രധാനമന്ത്രി മോദി നൽകിയ അത്താഴവിരുന്നിൽ നിന്നും രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്ഥാനാരോഹണത്തിൽ നിന്നും നിതീഷ് കുമാർ വിട്ടുനിന്നിരുന്നു.
പട്‌ന: പ്രധാനമന്ത്രി വിളിച്ച നിതി ആയോഗിന്റെ പരിപാടിയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് നിതീഷ് കുമാർ വിട്ടുനിൽക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ചയാണ് ദില്ലിയിൽ നിതി ആയോഗിന്റെ യോഗം. യോഗത്തിൽ ബിഹാറിൽ നിന്നുള്ള പ്രതിനിധിയും പങ്കെടുക്കില്ല. കൊവിഡ് ബാധിതനായിരുന്ന നിതീഷ് കുമാർ ഈയടുത്താണ് സുഖംപ്രാപിച്ചത്. ആരോഗ്യകാരണങ്ങളാൽ പങ്കെടുക്കാനാകില്ലെന്നും പ്രതിനിധിയെ പങ്കെടുപ്പിക്കാമെന്നും ബിഹാർ സർക്കാർ അറിയിച്ചു. എന്നാൽ, യോഗം മുഖ്യമന്ത്രിമാർക്ക് മാത്രമാണെന്ന് കേന്ദ്രം അറിയിച്ചതോടെ പ്രതിനിധിയും പങ്കെടുക്കില്ല.
അതേസമയം, നിതീഷ് കുമാർ തിങ്കളാഴ്ച ജനതാ ദർബാർ യോഗത്തിൽ പങ്കെടുക്കും. ഘടകകക്ഷി നേതാക്കളുമായി അന്നേദിവസം നിതീഷ് കുമാർ ചർച്ച നടത്തും. അനാരോഗ്യം കാരണം കഴിഞ്ഞ ദിവസങ്ങളിൽ മാറ്റിവെച്ച യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്യും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പ്രധാനമന്ത്രി മോദി നൽകിയ അത്താഴവിരുന്നിൽ നിന്നും രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്ഥാനാരോഹണത്തിൽ നിന്നും നിതീഷ് കുമാർ വിട്ടുനിന്നിരുന്നു. സംസ്ഥാന വികസന റാങ്കിംഗിൽ ബിഹാറിനെ ഏറ്റവും താഴെയാക്കിയതിൽ നിതി ആയോഗിനോട് നിതീഷ് കുമാറിന് വിയോജിപ്പുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലും നിതീഷ് കുമാർ പങ്കെടുത്തില്ല. പകരം പ്രതിനിധിയെ അയക്കുകയായിരുന്നു. ബിജെപിയുമായി നിതീഷ് കുമാറിന്റെ ബന്ധം സുഗമമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഗ്നിപഥ് പദ്ധതി, ജാതി സെൻസസ്, ബിജെപിയുടെ ബിഹാർ നിയമസഭാ സ്പീക്കർ വിജയ് കുമാർ സിൻഹയുമായുള്ള വിയോജിപ്പ് തുടങ്ങിയ കാരണങ്ങളാണ് ബിജെപിയുമായി അകലാനുള്ള പ്രധാന കാരണമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.