ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടി. രാഘവ്പൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജ്വസി യാദവ് പിന്നിലാണ്. എൻഡിഎ സഖ്യം വിജയം ഉറപ്പിച്ചതോടെ അടുത്ത ലക്ഷ്യം ബംഗാളാണെന്ന് ഗിരിരാജ് സിംഗ് പ്രഖ്യാപിച്ചു.
പാറ്റ്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഇന്ത്യ സഖ്യത്തിന്‍റെ മുഖമായ തേജ്വസി യാദവ് പിന്നില്‍. രാഘവ്പൂർ മണ്ഡലത്തില്‍ ഇപ്പോൾ മൂവായിരത്തിലേറെ വോട്ടുകൾക്ക് ബിജെപി സ്ഥാനാര്‍ത്ഥി സതീഷ് കുമാറാണ് മുന്നിൽ നിൽക്കുന്നത്. ഹാട്രിക് വിജയം തേടിയാണ് ഇത്തവണ തേജസ്വി മത്സരത്തിനിറങ്ങിയത് എന്നാല്‍, അപ്രതീക്ഷിത തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ്. ബിഹാറില്‍ എൻഡിഎ സഖ്യം വിജയം ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനമാകെ കനത്ത തിരിച്ചടി നേരിടുമ്പോൾ തേജസ്വി കൂടെ പിന്നിലായത് പ്രതിപക്ഷത്തിൽ കനത്ത് ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്. ബിഹാറിൽ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാൾ ആണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
"അരാജകത്വത്തിന്‍റെ സർക്കാർ രൂപീകരിക്കില്ലെന്ന് ബിഹാർ തീരുമാനിച്ചു. ബിഹാറിലെ യുവജനങ്ങൾ ബുദ്ധിശാലികളാണ്. കുഴപ്പങ്ങളുടെയും അഴിമതിയുടെയും കൊള്ളയുടെയും സർക്കാരിനെ ബിഹാർ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതൽ വ്യക്തമായിരുന്നു. ഇത് വികസനത്തിന്‍റെ വിജയമാണ്. നമ്മൾ ബിഹാർ നേടി. ഇനി ബംഗാളിന്‍റെ ഊഴമാണ്"- മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
ജനങ്ങൾ തെരഞ്ഞെടുത്തത് സമാധാനവും നീതിയും വികസനവുമാണെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. ഇന്നത്തെ യുവതലമുറ ആ പഴയ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെങ്കിലും മുതിർന്നവർ കണ്ടിട്ടുണ്ട്. തേജസ്വി യാദവ് ഒരു ചെറിയ കാലയളവിൽ പോലും ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ, കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം ജനങ്ങൾ കണ്ടതാണെന്ന് ഗിരിരാജ് സിംഗ് ആരോപിച്ചു.
ഭരണകക്ഷിയായ എൻഡിഎ സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്നാണ് വിവിധ എക്സിറ്റ് പോളുകൾ പ്രവചിച്ചിച്ചത്. ഒമ്പത് എക്സിറ്റ് പോളുകൾ അങ്ങനെയാണ് പ്രവചിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ തുടർച്ചയായി അഞ്ചാം തവണയും തന്‍റെ സ്ഥാനം നിലനിർത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. വിജയം ആഘോഷിക്കാനുളള വൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി ക്യാംപ്. ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കും.


