2020ൽ എൻഡിഎ സഖ്യത്തിലെ പ്രധാന പാർട്ടിയായി ബിജെപി ഉയർന്നു. ജെഡിയുവുമായുള്ള വിലപേശലിൽ കൂടുതൽ സീറ്റുകൾ വിട്ടുനൽകേണ്ടി വന്നതിനാൽ 110 സീറ്റിലാണ് ബിജെപി മത്സരിച്ചത്. സഖ്യമായതിനാൽ വോട്ടുവിഹിതത്തിൽ കുറവുണ്ടായെങ്കിലും (19.8) 74 സീറ്റിൽ ബിജെപി വിജയക്കൊടി നാട്ടി.
ദില്ലി: കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകൾ പരിശോധിക്കുമ്പോൾ ബിഹാറിൽ വളർച്ചയുണ്ടാകുന്ന പാർട്ടി ബിജെപി മാത്രമെന്ന് കണക്കുകൾ. 2015ൽ മഹാസഖ്യമായിട്ടാണ് ജെഡിയുവും ആർജെഡിയും കോൺഗ്രസും മത്സരിച്ചത്. വൻഭൂരിപക്ഷത്തോടെ സഖ്യം അധികാരത്തിലേറി. അന്ന് എൻഡിഎയിലെ പ്രധാന കക്ഷിയായ ബിജെപി 157 സീറ്റിൽ മത്സരിച്ചപ്പോൾ വെറും 53 സീറ്റിലാണ് വിജയിച്ചത്. 33 ശതമാനമായിരുന്നു ബിജെപിയുടെ വിജയ ശതമാനം. എന്നാൽ, അന്നും മറ്റ് പർട്ടികളേക്കാൾ വോട്ടിങ് ശതമാനം ബിജെപിക്കൊപ്പമായിരുന്നു. മൊത്തം പോൾ ചെയ്തതിൽ 25 ശതമാനം വോട്ടുകൾ ബിജെപി നേടി.
2015ൽ ജെഡിയു മത്സരിച്ച 101 സീറ്റിൽ 71 ഇടത്തും വിജയിച്ചു. എന്നാൽ വോട്ടുവിഹിതം 17.1 ശതമാനമായിരുന്നു. 71ആയിരുന്നു ജെഡിയുവിന്റെ വിജയശതമാനം. ആർജെഡിയായിരുന്നു 2015ലെ ഏറ്റവും വലിയ ഒറ്റകക്ഷി. 101 മണ്ഡലങ്ങളിൽ മത്സരിച്ച ആർജെഡി 80 സീറ്റിലും വിജയക്കൊടി നാട്ടി. 80 ശതമാനമായിരുന്നു ആർജെഡിയുടെ വിജയ ശതമാനം. പിന്നീട് 2017ൽ മഹാസഖ്യത്തിൽ നിന്ന് വിട്ടുപോന്ന നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിയായി തുടർന്നു. കണക്കുകൾ പരിശോധിക്കുമ്പോൾ ഒറ്റയ്ക്ക് നിന്ന സമയം പാർട്ടി വളർത്തുന്നതിൽ ബിജെപിക്ക് നിർണായകമായി. അത് 2020ലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തു. 2020ൽ എൻഡിഎ സഖ്യത്തിലെ പ്രധാന പാർട്ടിയായി ബിജെപി ഉയർന്നു.
ജെഡിയുവുമായുള്ള വിലപേശലിൽ കൂടുതൽ സീറ്റുകൾ വിട്ടുനൽകേണ്ടി വന്നതിനാൽ 110 സീറ്റിലാണ് ബിജെപി മത്സരിച്ചത്. സഖ്യമായതിനാൽ വോട്ടുവിഹിതത്തിൽ കുറവുണ്ടായെങ്കിലും (19.8) 74 സീറ്റിൽ ബിജെപി വിജയക്കൊടി നാട്ടി. മുൻ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 21 സീറ്റുകൾ ബിജെപി നേടി. സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയും ബിജെപിയായി. അതേസമയം, ജെഡിയുവിനാണ് കടുത്ത തിരിച്ചടി നേരിട്ടത്. 115 സീറ്റിൽ മത്സരിച്ച ജെഡിയുവിന് വെറും 45സീറ്റിലാണ് വിജയിച്ചത്. 15.7 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 26 സീറ്റുകളിൽ ജെഡിയുവിന് കുറവുണ്ടായി. 2020ൽ 76 സീറ്റ് നേടിയ ആർജെഡി വലിയ ഒറ്റകക്ഷിയായെങ്കിലും നാല് സീറ്റുകളുടെ കുറവ് അവർക്കുമുണ്ടായി. അതേസമയം, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് 40ൽ 39 സീറ്റ് ലഭിച്ചെങ്കിലും ബിജെപിക്ക് 17സീറ്റാണ് ലഭിച്ചത്. മുൻലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ അഞ്ച് സീറ്റിന്റെ കുറവുണ്ടായി.
വീണ്ടും കളംമാറ്റി നിതീഷ്, ബിഹാറിൽ ഇനിയെന്ത് ? ബിജെപിയുടെ 'ട്വിസ്റ്റ്' ഉണ്ടാകുമോ?
