ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; ഉച്ചയോടെ കോടതിയിൽ ഹാജരാക്കും
രണ്ടു ഘട്ടങ്ങളിലായി തുടർച്ചയായി 9 ദിവസമാണ് ബിനീഷിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വൈകിയും ചോദ്യം ചെയ്യൽ നീണ്ടത് ചൂണ്ടിക്കാട്ടി, ബിനീഷിനെ ഇഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് അഭിഭാഷകർ കോടതിയെ അറിയിക്കും.
ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ബിനീഷിനെ ബെംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും. കേരളത്തിലെ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇനിയും കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വൈകിയും ചോദ്യം ചെയ്യൽ നീണ്ടത് ചൂണ്ടിക്കാട്ടി, ബിനീഷിനെ ഇഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് അഭിഭാഷകർ കോടതിയെ അറിയിക്കും.
രണ്ടു ഘട്ടങ്ങളിലായി തുടർച്ചയായി 9 ദിവസമാണ് ബിനീഷിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത്. ബിനീഷിൻറെ വീട്ടിൽ 26 മണിക്കൂർ നീണ്ട ഇഡി റെയ്ഡിൽ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെട്ടിരുന്നു. ബിനീഷിൻ്റെ ബിനാമികളെന്നു കണ്ടെത്തിയവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസയച്ചിരുന്നുവെങ്കിലും ആരും ഹാജരായിട്ടില്ല.