അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിന് ഗുരുതര പരിക്കേറ്റു. 

ദില്ലി: ജവഹര്‍ലാൽ നെഹ്റു സര്‍വ്വകലാശാലയിൽ നടന്ന അക്രമ സംഭവങ്ങളെ ന്യായീകരിച്ച് ബിജെപിയും എബിവിപിയും. വിദ്യാര്‍ത്ഥികളെ പരിചയാക്കി മാറ്റുന്നവരാണ് സമരത്തിന് പിന്നിലെന്നായിരുന്നു ബിജെപി-എബിവിപി വാദം. കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നും എബിവിപി ആരോപിച്ചു. ഇന്നലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിന് ഗുരുതര പരിക്കേറ്റു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എബിവിപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതികരിച്ചു. ഹോസ്റ്റലിനുള്ളിലും അതിക്രമം നടന്നെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ‍ര്‍വ്വകലാശാലയിലെ മറ്റൊരു എസ്എഫ്ഐ നേതാവ് സൂരിയടക്കം നിരവധി വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ നാളുകളായി സര്‍വകലാശാലയിൽ സമരം നടക്കുന്നുണ്ടായിരുന്നു. ഇന്ന് അധ്യാപകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. 50 ഓളം ഗുണ്ടകൾ കാമ്പസിൽ തുടരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.