തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ അക്രമം: ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു
ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ അക്രമങ്ങൾക്കിടെ മര്‍ദ്ദനമേറ്റാണ് ബിജെപി പ്രവര്‍ത്തകൻ പ്രേം കുമാര്‍ മരിച്ചത്
ഹൈദരാബാദ്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തെലങ്കാനയിലുണ്ടായ അക്രമ സംഭവങ്ങളിൽ ബിജെപി പ്രവര്‍ത്തകനടക്കം രണ്ട് മരണം. ബിജെപി പ്രവര്‍ത്തകനായ പ്രേം കുമാറാണ് കൊല്ലപ്പെട്ടത്. ടിആര്‍എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിലാണ് ഇദ്ദേഹം മരിച്ചതെന്ന് ബിജെപി ആരോപിച്ചു.
സംഭവത്തിൽ ടിആര്‍എസ് പ്രവര്‍ത്തകനായ ശ്രീകാന്ത് റെഡ്ഡിക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ബിജെപിയുടെ സംസ്ഥാന നേതാക്കളടക്കം പ്രേം കുമാറിന്റെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അതേസമയം സംസ്ഥാനത്ത് രാമചന്ദ്രപുരം എന്ന സ്ഥലത്ത് ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ അനുയായികളും ടിആര്‍എസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ അക്രമത്തിനിടെ ഭയന്നോടിയ അനസൂയ എന്ന സ്ത്രീ ബൈക്കിടിച്ച് മരിച്ചു. രാമചന്ദ്രപുരം ഗ്രാമത്തലവന്റെ മകന്റെ ബൈക്കാണ് അനസൂയയെ ഇടിച്ചത്. ഇവിടെ ജയിച്ച ടിആര്‍എസ് സ്ഥാനാര്‍ത്ഥിയുടെ അടുത്ത ബന്ധുവാണ് മരിച്ച അനസൂയ. മുതിര്‍ന്ന ടിആര്‍എസ് നേതാക്കള്‍ അനസൂയയുടെ വീട്ടിലെത്തി.