'ഗുജറാത്തിനോടുള്ള കോൺഗ്രസിന്റെ ശത്രുത വെളിവായി'; ജോഡോ യാത്രയിൽ മേധാപട്കറിനെ പങ്കെടുപ്പിച്ചതിനെതിരെ ബിജെപി
കോൺഗ്രസിന് ഗുജറാത്തിനോടും ഗുജറാത്തികളോടും ഉള്ള ശത്രുതയാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ആരോപിച്ചു. ഗുജറാത്തിലെ ജനങ്ങൾക്ക് വെള്ളം ലഭിക്കാതിരിക്കാൻ ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന ശക്തികൾക്കൊപ്പമാണ് കോൺഗ്രസ് എന്ന് രാഹുൽ ഗാന്ധി തെളിയിച്ചിരിക്കുകയാണ്. ഇത് ഗുജറാത്ത് സഹിക്കില്ലെന്നും ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
ദില്ലി: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കറിനെ പങ്കെടുപ്പിച്ചതിൽ വിമർശനവുമായി ബിജെപി രംഗത്ത്. കോൺഗ്രസിന് ഗുജറാത്തിനോടും ഗുജറാത്തികളോടും ഉള്ള ശത്രുതയാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ആരോപിച്ചു. ഗുജറാത്തിലെ ജനങ്ങൾക്ക് വെള്ളം ലഭിക്കാതിരിക്കാൻ ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന ശക്തികൾക്കൊപ്പമാണ് കോൺഗ്രസ് എന്ന് രാഹുൽ ഗാന്ധി തെളിയിച്ചിരിക്കുകയാണ്. ഇത് ഗുജറാത്ത് സഹിക്കില്ലെന്നും ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
2017ൽ ഉദ്ഘാടനം ചെയ്ത, ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിനെതിരായ മേധാ പട്കറുടെ പ്രചാരണത്തെ ബിജെപി വിമർശിച്ചു. അണക്കെട്ടിലെ വെള്ളം മൂലം ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് മേധാ പട്കർ നർമ്മദാ ബച്ചാവോ ആന്ദോളൻ സ്ഥാപിച്ചത്. മഹാരാഷ്ട്രയിലെ വാഷിമിൽ മേധാ പട്കറിനൊപ്പം നടന്ന രാഹുൽ ഗാന്ധി, ബിജെപിയെ ലക്ഷ്യം വച്ച് വിമർശനങ്ങൾ ഉന്നയിച്ചു. സോഷ്യൽ മീഡിയയിലൂടെ തെരഞ്ഞെടുപ്പുകൾ കൃത്രിമമാക്കാമെന്നും സോഷ്യൽ മീഡിയ കമ്പനികൾക്ക് വേണമെങ്കിൽ ഏത് പാർട്ടിയെയും തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാമെന്നും ബിജെപിയെ ഉന്നം വച്ച് രാഹുൽ പറഞ്ഞു. ഒരു പ്രത്യയശാസ്ത്രവും അതിന്റെ നേതാക്കളും ചേർന്ന് സമൂഹത്തിൽ പൊരുത്തക്കേടുണ്ടാക്കാനുള്ള തന്ത്രപരമായ ആയുധമായി വർഗീയ കലാപത്തിന് വിത്തുപാകിയിരിക്കുകയാണെന്നും ഒരു പാർട്ടിയെയും പേരെടുത്തു പറയാതെ അദ്ദേഹം പറഞ്ഞു.
"ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ സുരക്ഷിതമാണെങ്കിൽ പോലും, സോഷ്യൽ മീഡിയ വഴി ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ കൃത്രിമം നടന്നേക്കാം. വലിയ സോഷ്യൽ മീഡിയ കമ്പനികൾക്ക് വേണമെങ്കിൽ, അവർക്ക് ഏത് പാർട്ടിയെയും തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാം. വ്യവസ്ഥാപിത പക്ഷപാതം ഇവിടെ നടക്കുന്നു. എന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ അതിന്റെ തത്സമയ ഉദാഹരണമാണ്" രാഹുൽ പറഞ്ഞു. ഇത് ഇവിഎമ്മുകളെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും വിവിപാറ്റിന്റെ (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) കാര്യത്തിലും കർശന നിരീക്ഷണം വേണമെന്നും രാഷ്ട്രീയ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മേധാ പട്കർ പറഞ്ഞു. എല്ലാ പാർട്ടികളുടെയും പ്രകടനപത്രിക തയ്യാറാക്കുന്നതിൽ പൗരന്മാരുടെ പങ്കാളിത്തത്തിന്റെ ആവശ്യകതയെക്കുറിച്ചും അവർ സംസാരിച്ചു. ഗ്രാമസഭകളും തദ്ദേശസ്ഥാപനങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും മേധാ പട്കർ അഭിപ്രായപ്പെട്ടു.
Read Also: വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിന് എത്തിയ മന്ത്രിക്കും ചീഫ് വിപ്പിനും മുൻപിൽ ബിജെപി നേതാവിന്റെ രോഷപ്രകടനം