Asianet News MalayalamAsianet News Malayalam

ഗോഡ്സെ സ്തുതി: പാര്‍ട്ടിക്ക് ബന്ധമില്ല, വിശദീകരണം തേടി,അച്ചടക്ക നടപടിയെടുക്കുമെന്ന് അമിത് ഷാ

മൂവരുടെയും അഭിപ്രായം വ്യക്തിപരമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും സംഭവത്തില്‍ അച്ചടക്ക നടപടിയെടുക്കുമെന്നും അമിത് ഷാ

bjp asks explanation from leaders they support godse
Author
Delhi, First Published May 17, 2019, 12:41 PM IST

ദില്ലി: ഗോഡ്സെയെ സ്തുതിച്ചുകൊണ്ട് പ്രസ്താവന നടത്തിയ നേതാക്കളോട് വിശദീകരണം തേടി  ബിജെപി. അനന്ദ് കുമാര്‍ ഹെഗ്ഡേ, പ്രഗ്യാ സിംഗ് താക്കൂര്‍, നളിന്‍ കട്ടീല്‍ എന്നിവരോടാണ് പാര്‍ട്ടി അച്ചടക്ക കമ്മിറ്റി വിശദീകരണം തേടിയത്. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. മൂവരുടെയും അഭിപ്രായം വ്യക്തിപരമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും അമിത് ഷാ വ്യക്തമാക്കി. സംഭവത്തില്‍ അച്ചടക്ക നടപടിയെടുക്കുമെന്നും അമിത് ഷാ പറഞ്ഞു. 

രാഷ്ട്രപതി മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെ രാജ്യസ്നേഹിയെന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരാമര്‍ശത്തെ പിന്തുണച്ചാണ് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ രംഗത്തെത്തിയത്. ഗോഡ്സെ രാജ്യ സ്നേഹിയയായിരുന്നു, രാജ്യസ്നേഹിയാണ്, രാജ്യസ്നേഹിയായിരിക്കും എന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്നായിരുന്നു ആനന്ത് കുമാര്‍ ഹെഗ്ഡെയുടെ ട്വീറ്റ്. ഇപ്പോൾ ഗോഡ്‌സെയെ കുറിച്ച് ചർച്ച ഉയരുന്നതിൽ സന്തോഷമുണ്ടെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു. 

അതേസമയം ഒരാളെ കൊന്ന ഗോഡ്‌സെ ആണോ 17000 പേരെ കൊന്ന രാജീവ് ഗാന്ധി ആണോ കൂടുതൽ ക്രൂരനെന്നു പരിശോധിക്കണം എന്നായിരുന്നു നളിന്‍ കുമാര്‍ കട്ടീലിന്‍റെ പ്രതികരണം. ഏഴ് പതിറ്റാണ്ടിനു ശേഷം ഇന്നത്തെ തലമുറ ഗോഡ്സെയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അദ്ദേഹം സന്തോഷിക്കുന്നുണ്ടാകുമെന്നും നളിന്‍ കുമാര്‍ പറഞ്ഞു. ഗാന്ധി ഇന്ത്യയുടേതല്ലെന്നും പാക്കിസ്ഥാന്‍റെ രാഷ്ട്രപതിയെന്നു ബിജെപി നേതാവ് അനിൽ സൗമിത്രയും ആരോപിച്ചു.

എന്നാല്‍ പ്രസ്താവന വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ചും ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും വ്യക്തമാക്കി ഇവര്‍ രംഗത്തെത്തി.  ഗാന്ധി വധം ന്യായീകരിക്കാനാകില്ലെന്നും തന്റെ ട്വിറ്റർ അക്കൗണ്ട് ഇന്നലെ മുതൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. ഗോഡെസെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന ട്വീറ്റ് ബിജെപി എം പി നളിൻ കുമാർ കട്ടീലും തന്‍റെ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു. 

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ  തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രഗ്യാ സിംഗിന്‍റെ വിവാദ പരാമര്‍ശം. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ആദ്യം വിസമ്മതിച്ചെങ്കിലും പ്രസ്താവനയില്‍ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഒടുവില്‍ മാപ്പ് പറയുകയും ചെയ്തു. 


 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios