പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ മത്സ്യം നിരോധിക്കുമെന്ന മമത ബാനർജിയുടെ ആരോപണത്തിന്, മീൻ കൂട്ടി ചോറ് കഴിച്ച് ബിജെപി നേതാക്കൾ മറുപടി നൽകി. ഞങ്ങൾ മാംസവും മത്സ്യവും കഴിക്കുന്നവരാണെന്നും ഒരു സംസ്ഥാനത്തും ഭക്ഷണത്തിൽ നിയന്ത്രണമില്ലെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിനായുള്ള പ്രചാരണത്തിന്റെ അവസാന ദിവസം തിളങ്ങിയത് മീൻ വിഭവങ്ങൾ. ബിജെപി അധികാരത്തിൽ വന്നാൽ മത്സ്യം നിരോധിക്കുമെന്ന തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജിയുടെ ആരോപണത്തിന് മറുപടിയായി മീൻ വിഭവങ്ങൾ കഴിച്ചാണ് ബിജെപി നേതാക്കൾ നേരിട്ടത്. ബിജെപി എംപി അനുരാഗ് താക്കൂറും മറ്റ് പാർട്ടി നേതാക്കളും കൊൽക്കത്തയിൽ മീൻകറിയും ചോറും കഴിച്ചു. ഞങ്ങൾ മാംസവും മത്സ്യവും കഴിക്കുന്നവരാണെന്ന് താക്കൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 16 സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരും 20 സംസ്ഥാനങ്ങളിൽ എൻഡിഎ സർക്കാരുമാണ് ഭരിക്കുന്നത്. ആരുടെയും ഭാഷ, ഭക്ഷണം, ആരാധന എന്നിവയിൽ എവിടെയും നിയന്ത്രണമില്ലെന്നും ബിജെപി എംപി പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ഭയവും കിംവദന്തികളും പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ 15 വർഷമായി മമത ബാനർജിക്ക് കാണിക്കാൻ ഒരു നേട്ടവുമില്ല. അതുകൊണ്ടാണ് അവർ ഭയവും കിംവദന്തികളും പ്രചരിപ്പിക്കുന്നത്. നുഴഞ്ഞുകയറ്റവും അഴിമതിയും തടയാൻ അവർക്ക് കഴിഞ്ഞില്ല, തൊഴിൽ നൽകാനോ സ്ത്രീകൾക്ക് സുരക്ഷ നൽകാനോ കഴിഞ്ഞില്ല, ഇപ്പോൾ അവർ നുണകൾ പ്രചരിപ്പിക്കുകയാണെന്നും ബിജെപി എംപി പറഞ്ഞു.
ബിജെപി സ്ഥാനാർത്ഥി ശരദ്വത് മുഖോപാധ്യായ കൈയിൽ ഒരു മീൻ തൂക്കിപ്പിടിച്ച് പ്രചാരണം നടത്തുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ബംഗാളിലെ മിക്ക ആളുകളും മാംസാഹാരം കഴിക്കുന്നു, ബിജെപി നേതൃത്വം പോലും മാംസാഹാരം കഴിക്കുന്നുവെന്ന് ബിജെപി സംസ്ഥാന യൂണിറ്റ് മേധാവി സാമിക് ഭട്ടാചാര്യ പറഞ്ഞു. ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ മത്സ്യത്തിന്റെയും മുട്ടയുടെയും ഉപഭോഗം അവസാനിപ്പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തന്റെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കി. ഹാൽദിയയിൽ നടന്ന ഒരു പൊതു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മത്സ്യബന്ധനത്തിലും സമുദ്രോത്പന്ന മേഖലയിലും സംസ്ഥാനത്തെ പര്യാപ്തമാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ബീഹാറിൽ ബിജെപി മത്സ്യം കഴിക്കാൻ അനുവദിക്കുന്നില്ലെന്നും ഇവിടെ ഞങ്ങൾ മാർക്കറ്റുകളിൽ നിന്ന് മത്സ്യം വാങ്ങി കഴിക്കുന്നുവെന്നും മമതയും തിരിച്ചടിച്ചു.
