ബിഹാറിലെ ഗയ വിമാനത്താവളത്തിന്റെ തിരിച്ചറിയൽ കോഡ് 'GAY' എന്നായതിൽ രാജ്യസഭയിൽ ആശങ്ക പ്രകടിപ്പിച്ച് ബിജെപി അംഗം. സാമൂഹികവും സാംസ്കാരികവുമായി അസ്വസ്ഥതയുണ്ടാക്കുന്ന കോഡാണിതെന്നും മാറ്റണമെന്നും എംപി ആവശ്യപ്പെട്ടു. 

ദില്ലി: ബിഹാറിലെ ഗയ വിമാനത്താവളത്തിന്റെ തിരിച്ചറിയാനുള്ള കോഡ് 'GAY' എന്നായതിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്യസഭയിലെ ബിജെപി അംഗം ഭീം സിങ്. ജനങ്ങൾക്ക് സാമൂഹികപരമായും സാംസ്‌കാരികപരമായും സുഖകരമല്ലാത്തതും, കുറ്റകരമായി കണക്കാക്കുന്നതുമാണ് 'GAY' എന്ന വാക്ക്. ഈ കോഡാണോ വിമാനത്താവളത്തിന് നൽകിയിരിക്കുന്നതെന്നായിരുന്നു ബിജെപി എംപിയുടെ ചോദ്യം.

ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ ഐഡന്റിഫയർ(IATA) നൽകിയ കോഡിന്മേലാണ് വിമർശനമുയരുന്നത്. രാജ്യസഭയിൽ ബിജെപി അംഗം ഭീം സിങ് വിഷയം അവതരിപ്പിച്ചു. എന്നാൽ മൂന്നക്ഷരമുള്ള എയർപോർട്ട് തിരിച്ചറിയൽ കോഡുകൾ ഒരിക്കൽ തീരുമാനിച്ച് കഴിഞ്ഞാൽ മാറ്റാനാവില്ലെന്ന് വ്യോമയാന സഹമന്ത്രി മുരളീധർ മഹോൽ മറുപടി നൽകി. സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലോ, അത്രയും അപൂർവമായ സാഹചര്യങ്ങളിലും മാത്രമാണ് ഇത് മാറ്റുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണ ഗതിയിൽ വിമാനത്താവളം നിലനിൽക്കുന്ന നഗരത്തിന്റെ പേരിലെ ആദ്യ മൂന്ന് അക്ഷരങ്ങളാണ് കോഡായി ഉപയോഗിക്കാറുള്ളത്. യാത്രയുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെയും പ്രക്രിയകളുടെയും ഭാഗമായി വിമാനത്താവളങ്ങൾ തിരിച്ചറിയാനുള്ള മാർഗമായാണ് ഇതിനെ ഉപയോഗിക്കുന്നത്. ഇതിനു മുമ്പും, ഗയ വിമാനത്താവളത്തിന്റെ തിരിച്ചറിയൽ കോഡ് മാറ്റണമെന്ന ആവശ്യം നേരത്തെയും ഉയർന്നിരുന്നുവെന്നും ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വ്യോമയാന സഹമന്ത്രി പറഞ്ഞു.