"എനിക്ക് വളരെ ദേഷ്യം വന്നു. ഞാൻ എന്താണ് ചെയ്തതെന്ന് തന്നെ ഓർമയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം" ആക്രമണത്തിന് ശേഷം ആകാശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു

ഇൻഡോർ: നഗരസഭാ ഉദ്യോഗസ്ഥരെ പൊതുജനമധ്യത്തിൽ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് ബിജെപി എംഎൽഎ ആകാശ് വിജയവർഗിയ. മധ്യപ്രദേശിൽ നിന്നുള്ള ബിജെപിയുടെ ദേശീയ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ മകനുമാണ് ആകാശ്. പൊലീസുകാരുടേയും മാധ്യമപ്രവർത്തകരുടെയും മുന്നിൽ വെച്ചാണ് ആകാശും പാർട്ടി പ്രവർത്തകരും കൂടി ഉദ്യോഗസ്ഥരെ മ‍ർദ്ദിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനധികൃത കയ്യേറ്റത്തെ തടയാൻ ധീരേന്ദ്ര ബ്യാസ്, അസിത് ഖരേ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എത്തിയ സംഘത്തോട് ആകാശ് തട്ടിക്കയറുകയായിരുന്നു. " അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങൾ ഇവിടെ നിന്ന് പോയില്ലെങ്കിൽ അതിന് ശേഷം സംഭവിക്കുന്ന എന്തിനും നിങ്ങൾ ഉത്തരവാദിയായിരിക്കും" ആകാശ് ഉദ്യോഗസ്ഥരോട് പറഞ്ഞു. 

ശേഷമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അൽപസമയത്തിനകം തർക്കം ആക്രമണമായി മാറുകയും ആകാശ് ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലുകയുമായിരുന്നു. "എനിക്ക് വളരെ ദേഷ്യം വന്നു. ഞാൻ എന്താണ് ചെയ്തതെന്ന് തന്നെ ഓർമയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം" ആക്രമണത്തിന് ശേഷം ആകാശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആകാശ് വർഗിയയ്ക്കും അനുയായികൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.