പ്രതിപക്ഷം ചിതറും; ഗുജറാത്തില്‍ ഏഴാം തവണയും ബിജെപി: ഏഷ്യാനെറ്റ് ന്യൂസ് ഗുജറാത്ത് അഭിപ്രായ സര്‍വേ
സംസ്ഥാന തിരഞ്ഞെടുപ്പിൽ 48 ശതമാനം വോട്ട് വിഹിതത്തോടൊണ് ബിജെപി വീണ്ടും ഭരണം പിടിക്കുക എന്നാണ് അഭിപ്രായ സര്‍വേ പറയുന്നത്.
ഗാന്ധിനഗര്‍: ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ ബിജെപി ഏഴാം തവണയും സംസ്ഥാന ഭരണം നിലനിര്‍ത്തും എന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ അഭിപ്രായ സര്‍വേ. സംസ്ഥാന തിരഞ്ഞെടുപ്പിൽ 48 ശതമാനം വോട്ട് വിഹിതത്തോടൊണ് ബിജെപി വീണ്ടും ഭരണം പിടിക്കുക എന്നാണ് അഭിപ്രായ സര്‍വേ പറയുന്നത്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുകയാണെങ്കിൽ 182 അംഗ നിയമസഭയിൽ 133 മുതൽ 143 വരെ സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ അഭിപ്രായ സര്‍വേ പറയുന്നത്. അതേസമയം ഇപ്പോഴത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനും 28 മുതൽ 37 വരെ സീറ്റും. ആംആദ്മി പാര്‍ട്ടിക്ക് 5 മുതൽ 14 വരെ സീറ്റുകൾ നേടാനാകും എന്നാണ് പറയുന്നത്.
48 ശതമാനം വോട്ട് വിഹിതമാണ് ബിജെപിക്ക് പ്രവചിക്കപ്പെടുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി (എഎപി) കോൺഗ്രസിന്റെ വോട്ട് വിഹിതം വലിയതോതില്‍ നേടും എന്നാണ് സര്‍വേയുടെ ഫലങ്ങള്‍ വെളിവാക്കുന്നത്. കോൺഗ്രസിനും എഎപിക്കും യഥാക്രമം 31, 16 ശതമാനം വോട്ടുകൾ ലഭിക്കുമെന്ന് പ്രീ-പോൾ സർവേ പറയുന്നത്.
2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപി 99, കോൺഗ്രസ് 77, സ്വതന്ത്രർ 3, ബിടിപി 2, എൻസിപി 1 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
2022ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം 2017 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 ശതമാനവും ബിജെപിയുടെ വോട്ട് ഒരു ശതമാനവും മറ്റുള്ളവരുടേത് അഞ്ച് ശതമാനവും കുറയുമെന്നാണ് സര്‍വേ പറയുന്നത്. 16 ശതമാനം വോട്ട് വിഹിതം പിടിക്കുന്ന ആംആദ്മി പാര്‍ട്ടിയാണ് വോട്ട് ഷെയറില്‍ നേട്ടം ഉണ്ടാക്കുക എന്നാണ് പ്രീ പോൾ സർവേ വെളിപ്പെടുത്തുന്നത്.
കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതം കുറയാനുള്ള നിർണായക കാരണങ്ങളായി സര്‍വേ പറയുന്നത് ചിലകാര്യങ്ങളാണ്. ഉറച്ച നേതൃത്വത്തിന്റെ അഭാവവും സ്വാധീനമുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോയതും. സംസ്ഥാന തലത്തിൽ സംഘടന ശേഷി ക്ഷയിച്ചതും കാരണമായി എന്നാണ് പ്രീ-പോൾ സർവേ വെളിപ്പെടുത്തുന്നത്. രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ സംസ്ഥാനത്തെ വോട്ടർമാരിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെന്നാണ് വിലയിരുത്തല്‍.
ദില്ലിയിലെയും പഞ്ചാബിലെയും പോലെ ഗുജറാത്തിലെ കോൺഗ്രസിന് ബദലായി എഎപിയും മാറുകയാണ് എന്നാണ് സര്‍വേ ഫലം നല്‍കുന്ന സൂചന. എഎപി കൂടുതൽ കോൺഗ്രസ് വോട്ടർമാരെ ആകർഷിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ അഭിപ്രായ സര്‍വേ കണക്കുകള്‍ പറയുന്നു. സര്‍വേയിലെ കണക്ക് പ്രകാരം 2022 ല്‍ ആപ്പിന് വോട്ട് ചെയ്യുമെന്ന് പറയുന്ന വോട്ടര്‍മാകില്‍ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 66 ശതമാനം കോൺഗ്രസിന് വോട്ട് ചെയ്തവരും 21 ശതമാനം പേർ ബിജെപിക്ക് വോട്ട് ചെയ്തവരുമാണ്. കോൺഗ്രസിന്റെ തകർച്ചയും പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചതും ബിജെപിക്ക് നേട്ടമുണ്ടാക്കുന്നുവെന്നാണ് സര്‍വേ വെളിവാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ പ്രീ പോൾ സർവേ പ്രകാരം ഗുജറാത്തിലെ ബിജെപി വോട്ടർമാർ ബിജെപിക്ക് വോട്ട് ചെയ്യുന്നത് പ്രധാനമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയും സംസ്ഥാനത്ത് അദ്ദേഹത്തിന്റെ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളും കൊണ്ടാണന്നാണ് സര്‍വേ കണക്കുകള്‍ പറയുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 34 ശതമാനം പേർ സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ പ്രകടനത്തെ 'നല്ലത്' എന്ന് വിലയിരുത്തിയപ്പോൾ 9 ശതമാനം ആളുകൾ 'മികച്ചത്' എന്ന് വിലയിരുത്തി.
സർവേയിൽ പങ്കെടുത്തവരിൽ 46 ശതമാനം പേരും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മൊത്തത്തിലുള്ള ഭരണത്തിന്റെ കാര്യത്തിൽ തൃപ്തരാണ്. 27 ശതമാനം പേർ അദ്ദേഹത്തെ മികച്ചതായി വിലയിരുത്തിയപ്പോൾ ഒന്‍പത് ശതമാനം പേർ ബിജെപി നേതാവിന്റെ പ്രകടനം മികച്ചതായി വിലയിരുത്തി. സർവേയിൽ പങ്കെടുത്തവരിൽ 34 ശതമാനം പേരും പട്ടേൽ രണ്ടാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായി തിരിച്ചെത്തണമെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
പ്രധാനമായും പെട്രോൾ, ഡീസൽ, ഗ്യാസ്, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ വിലക്കയറ്റം കാരണം സമൂഹത്തിലെ ചില വിഭാഗങ്ങളിൽ, പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാർക്കിടയിൽ ബിജെപിക്കെതിരായ അതൃപ്തിയുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ്-സിഫോർ പ്രീ-പോൾ സർവേ കണക്കുകള്‍ വെളിവാക്കുന്നു. ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മയും വോട്ടർമാർക്കിടയിലെ മറ്റൊരു പ്രധാന ആശങ്കയാണ്. ദലിതർ, ആദിവാസികൾ, താക്കോറുകൾ, മുസ്ലീങ്ങൾ എന്നിവർക്കിടയിലാണ് ഈ അതൃപ്തി ഉയർന്ന നിലയില്‍ എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ പ്രീ-പോൾ സർവേ പറയുന്നത്.
എന്നാലും ഈ അതൃപ്തിക്ക് പരിഹാരമായി കോൺഗ്രസിനെ ഭരണത്തില്‍ എത്തിക്കാന്‍ ജനം ആഗ്രഹിക്കുന്നില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ പ്രീ-പോൾ സർവേ പറയുന്നത്. സൗജന്യ വൈദ്യുതി (300 യൂണിറ്റ് വരെ), തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസ അലവൻസ് 3000 രൂപ, മുതലായ സൗജന്യ വാഗ്ദാനവുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ആംആദ്മി പാര്‍ട്ടി സൗരാഷ്ട്ര, സൂറത്ത് മേഖലയിലെ നിരവധി വോട്ടർമാർ ആംആദ്മി പാര്‍ട്ടിയിലേക്ക് ആകർഷിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.
ഒരു ബി.ജെ.പി എം.എൽ.എയെ തിരഞ്ഞെടുക്കുന്നത് വഴി തങ്ങളുടെ മണ്ഡലത്തിലും ഗുജറാത്തിലും വികസനപ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാകുമെന്നാണ് പല വോട്ടര്‍മാരും അഭിപ്രായപ്പെട്ടത്. 49 ശതമാനം വോട്ടർമാരും ബിജെപിക്ക് വീണ്ടും വോട്ട് ചെയ്യാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണെന്ന് പ്രതികരിച്ചവരില്‍ ഭൂരിഭാഗവും വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി മോദിയുടെ പ്രശസ്തിയും പ്രതിച്ഛായയും കാരണം 32 ശതമാനം പേർ ബിജെപിക്ക് വോട്ട് ചെയ്യും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സിഫോർ പ്രീ-പോൾ സർവേയില്‍ വെളിപ്പെടുത്തിയത്.
ഗുജറാത്തിലെ ഭൂരിഭാഗം വോട്ടർമാർക്കും ബിജെപി സർക്കാരിൽ നിന്നും ആവശ്യപ്പെടുന്നത് രണ്ട് കാര്യങ്ങളാണെന്ന് സര്‍വേ വ്യക്തമാകുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അവശ്യസാധനങ്ങളുടെ വില കുറയ്ക്കുക. ബിസിനസ്സുകളുടെ/വ്യാപാരികളും സര്‍ക്കാറിനോട് പറയുന്ന പ്രധാന കാര്യങ്ങള്‍ ഇങ്ങനെയാണ്. ജിഎസ്ടി നിരക്കുകൾ ഗണ്യമായി കുറയ്ക്കുക, വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുക എന്നിവയാണ്. അതേ സമയം താഴ്ന്ന വരുമാനം ഉള്ളവര്‍ പ്രതീക്ഷിക്കുന്നത് ഇതാണ്, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തലും നടത്തണം. കർഷകരുടെ പ്രതീക്ഷകൾ ഇവയാണ്. വായ്പ എഴുതിത്തള്ളൽ, അവരുടെ കൃഷിയിടങ്ങളിൽ ജലസേചനം നടത്തുന്നതിന് ദിവസത്തിൽ 12 മണിക്കൂറെങ്കിലും വൈദ്യുതി വിതരണം നടത്തണം.
കോൺഗ്രസിന് വോട്ട് ചെയ്യും എന്ന പറഞ്ഞവരില്‍ 57 ശതമാനം വോട്ടർമാരും കോണ്‍ഗ്രസിന് വോട്ട് ചെയ്യാനുള്ള ഒരേയൊരു കാരണം ഗുജറാത്തിലെ ബിജെപിയുടെ ഭരണത്തില്‍ തൃപ്തരല്ലെന്ന് പറഞ്ഞാണ്. കോൺഗ്രസ് പ്രഖ്യാപിച്ച സൗജന്യങ്ങളും തെരഞ്ഞെടുപ്പിന് മുന്‍പുള്ള വാഗ്ദാനങ്ങളും വിശ്വസിച്ചാണ് 12 ശതമാനം പേർ വോട്ട് ചെയ്യാന്‍ ഇരിക്കുന്നത്. അതേസമയം 7 ശതമാനം പേർക്ക് മാത്രമാണ് രാഹുൽ ഗാന്ധിയുടെയും മറ്റ് നേതാക്കളുടെയും പ്രതിച്ഛായയും പ്രശസ്തിയും കണ്ട് വോട്ട് ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് സര്‍വേ പറയുന്നത്.
അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് വോട്ട് ചെയ്യാനുള്ള ഏറ്റവും വലിയ കാരണം ഗുജറാത്തിൽ പ്രചാരണം നടത്തുമ്പോൾ ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ച സൗജന്യങ്ങളാണ്. 43 ശതമാനം ആംആദ്മിക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞവര്‍ ഈ പ്രഖ്യാപനങ്ങളെ വിശ്വസിക്കുന്നു. സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രകടനത്തിൽ തൃപ്തരല്ലാത്തവരിൽ നിന്ന് എഎപിക്ക് 27 ശതമാനം പേർ വോട്ട് നല്‍കിയേക്കാം. 17 ശതമാനം പേർ കേജ്‌രിവാളിന്റെ പ്രശസ്തിയും പ്രതിച്ഛായയും കണ്ടാണ് ആപ്പിന് വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്.