AK 47, വെടിയുണ്ടകൾ; മഹാരാഷ്ട്ര തീരത്ത് യന്ത്രതോക്കുകളുമായി ബോട്ട്, അതീവ ജാഗ്രത
മൂന്ന് AK47 തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. മഹാരാഷ്ട്ര തീരം അതീവ ജാഗ്രതയിലാണ്.
മുംബൈ: മഹാരാഷ്ട്രാ തീരത്ത് എകെ 47 തോക്കുകളടക്കം ആയുധങ്ങളുമായി ഒരു ബോട്ട് കണ്ടെത്തി. റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വർ തീരത്താണ് രാവിലെ തകർന്ന നിലയിൽ ബോട്ട് കണ്ടെത്തിയത്. നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 3, AK 47 തോക്കുകളും വെടിയുണ്ടകളും ബോട്ടിൽ നിന്ന് കണ്ടെത്തി. തുടരന്വേഷണത്തിൽ ഒരു ഓസ്ട്രേലിയൻ പൗരയുടേതാണ് ബോട്ടെന്ന് കണ്ടെത്തി.
ജൂണിൽ മസ്കറ്റിൽ നിന്ന് യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ ബോട്ട് ഭീമൻ തിരയിൽപ്പെട്ട് തകരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്നവരെ കൊറിയൻ നേവി രക്ഷിച്ച് ഒമാൻ തീരത്ത് എത്തിച്ചിരുന്നു. കടലിൽ ഒഴുകി നടന്ന ബോട്ട് തിരയിൽപ്പെട്ട് മഹാരാഷ്ട്രാ തീരത്ത് അടിഞ്ഞതാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. തീവ്രവാദ ബന്ധം സംശയിക്കത്തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും തീവ്രവാദ വിരുദ്ധ സേന വിശദമായ അന്വേഷണം നടത്തും.
മധ്യപ്രദേശിൽ കാണാതായ മലയാളി ജവാന്‍റെ മൃതദേഹം കണ്ടെത്തി; മിന്നൽ പ്രളയത്തിൽപ്പെട്ടെന്ന് സംശയം
ഭോപ്പാൽ: മധ്യപ്രദേശിൽ പ്രളയത്തിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമഗലം സ്വദേശി നിർമ്മൽ ശിവരാജന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം മാമംഗലം സ്വദേശി നിർമ്മലിനെ മൂന്ന് ദിവസം മുമ്പാണ് കാണാതായത്. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ കാണാതാവുകയായിരുന്നു. ജപൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നിർമ്മലിനെ കാണാതായത്. നിര്‍മ്മലിന്‍റെ കാർ കണ്ടെത്തിയതിന് സമീപ പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മിന്നൽ പ്രളയത്തിൽപ്പെട്ടതാണെന്നാണ് സംശയം.
നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിമ്മലിന്‍റെ ഫോണിന്‍റെ അവസാന ടവർ ലൊക്കേഷൻ. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നടത്തിയ തെരച്ചില്‍ നിര്‍മ്മല്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയിരുന്നു. തകർന്ന നിലയിലാണ് കാർ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചില്‍ നിര്‍മ്മലിന്‍റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. വെള്ളപൊക്കത്തിൽ കാർ അപകടത്തില്‍ പെട്ടെന്നാണ് നിഗമനം. അടുത്ത മാസം മൂന്നിന് നിർമ്മലിൻ്റെ അടുത്തേക്ക് അച്ഛനും അമ്മയും സഹോദരിയും പോകാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു അപകടം.