വിവാഹച്ചടങ്ങിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ദേശീയതല ബോഡി ബിൽഡറും പാരാ അത്‌ലറ്റുമായ രോഹിത് ധൻഖറിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചു.
റോഹ്തക്: വിവാഹച്ചടങ്ങിൽ സ്ത്രീകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത ബോഡി ബിൽഡറും പാരാ അത്ലറ്റുമായ യുവാവിനെ യുവാക്കളുടെ സംഘം മർദ്ദിച്ച് കൊലപ്പെടുത്തി. ഭിവാനിയിലാണ് സംഭവം. റോഹ്തക് ജില്ലയിൽ നിന്നുള്ള 26 കാരനായ ദേശീയതല ബോഡി ബിൽഡറും പാരാ അത്‌ലറ്റുമായ രോഹിത് ധൻഖറാണ് മരിച്ചത്. മർദ്ദനമേറ്റ ഇയാൾ ചികിത്സയിലായിരുന്നു. റോഹ്തക്കിലെ ജിംഖാന ക്ലബ്ബിൽ അംഗങ്ങൾക്ക് പരിശീലനം നൽകുന്ന പ്രൊഫഷണൽ ബോഡി ബിൽഡറായിരുന്നു രോഹിത്. 2018 ൽ, പാരാ ഒളിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഡൽഹിയിലെ ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി. അന്നത്തെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ആ വർഷത്തെ സ്വാതന്ത്ര്യദിന ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു.
വെള്ളിയാഴ്ച, ജതിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രോഹിത് പോയത്. അവിടെ വെച്ച് രാത്രി ചില പുരുഷന്മാർ സ്ത്രീകളോട് മോശമായി പെരുമാറാൻ തുടങ്ങിയതായും ബന്ധുക്കൾ പറഞ്ഞു. രോഹിത് അവരെ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ചെറിയൊരു തർക്കമുണ്ടായി. പിന്നീട് സ്ഥിതിഗതികൾ വഷളായി. ചടങ്ങിനുശേഷം, രോഹിതും ജതിനും വീട്ടിലേക്ക് മടങ്ങവെ കാർ ഒരു റെയിൽവേ ക്രോസിംഗിൽ നിർത്തേണ്ടിവന്നു. ഈ സമയം, വടികളും മറ്റ് ആയുധങ്ങളുമായി 20 ഓളം അക്രമികൾ ഇരുവരെയും വളഞ്ഞിട്ട് ആക്രമിച്ചതായി കുടുംബാംഗങ്ങൾ ആരോപിച്ചു.
ജതിൻ രക്ഷപ്പെട്ടു, പക്ഷേ രോഹിതിനെ പിടികൂടി ക്രൂരമായി മർദ്ദിച്ചു. മുറിവുകളില്ലാത്ത ഒരു ശരീരഭാഗം പോലും ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗം പറഞ്ഞു. അക്രമികൾ പോയതിനുശേഷം, ജതിൻ തിരിച്ചെത്തി രോഹിതിനെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ റോഹ്തക്കിലെ പിജിഐഎംഎസിലേക്ക് റഫർ ചെയ്തു. ഡോക്ടർമാരുടെ രാത്രി മുഴുവൻ പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.
