ചോദ്യങ്ങൾ ചോദിക്കുന്നവരെ ദേശദ്രോഹികളെന്നും മോദി ഭക്തരെ ദേശഭക്തരെന്നും അവർ വിളിക്കുന്നു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു. 

ദില്ലി: നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ രണ്ടായി വിഭജിച്ചെന്ന് ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപ്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജെഎൻയു അതിക്രമത്തെക്കുറിച്ച് പ്രതികരിക്കവേയാണ് അനുരാ​ഗ് കശ്യപ് ഇപ്രകാരം പറഞ്ഞത്. ''ചോദ്യങ്ങളെ തട്ടിമാറ്റി, ശത്രുക്കളെ സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ് മോദി സർക്കാരിന്റേത്. ചോദ്യങ്ങളെ അവർ ഇഷ്ടപ്പെടുന്നില്ല. രാജ്യത്തെ വിഭജിച്ച്, അവർ രണ്ട് വിഭാ​ഗം ജനങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. അതായത്, ദേശദ്രോഹികളും ദേശഭക്തരും. ചോദ്യങ്ങൾ ചോദിക്കുന്നവരെ ദേശദ്രോഹികളെന്നും മോദി ഭക്തരെ ദേശഭക്തരെന്നും അവർ വിളിക്കുന്നു.'' ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

മോദിയും അമിത് ഷായും രാജ്യത്ത് മുഴുവൻ ഗുണ്ടാസംഘങ്ങളെ വാർത്തെടുക്കുകയാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. ആൾക്കൂട്ട കൊലപാതകങ്ങൾ തൊട്ട് പതിയെ പതിയെ ഇത്തരത്തിൽ​ ഒരവസ്ഥ ഉണ്ടാക്കിയെടുക്കുകയായിരുന്നു ബിജെപിയെന്നും അക്രമമാണ് അവരുടെ പാതയെന്നും അനുരാഗ് കശ്യപ് വിമർശിച്ചു.

അനുരാഗ് കശ്യപിന് പുറമേ ബോളിവുഡ് സംവിധായകരായ വിശാൽ ഭരദ്വാജ്, സോയാ അക്തർ, അഭിനേതാക്കളായ താപ്സി പന്നു, റിച്ച ചദ്ദ എന്നിവർ മുംബൈയിലെ അപ്പ് കാർട്ടർ റോഡിൽ എത്തി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെ കൂടാതെ മറ്റ് നിരവധി സിനിമാതാരങ്ങളും വിദ്യാർഥികൾക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നു.