ഇറാനിൽ നിന്നുള്ള വിമാനത്തിൽ 'ബോംബ്'! ഇന്ത്യയുടെ ആകാശം വിട്ട് ചൈനയ്ക്ക് പറന്നു
പഞ്ചാബിൽ നിന്നും ജോധ്പൂരിൽ നിന്നുമാണ് യുദ്ധവിമാനങ്ങൾ അയച്ചിരിക്കുന്നത്. വിമാനത്തിന്റെ പേരോ ബോംബിന്റെ സ്വഭാവമോ ഒന്നും ഇതേവരെ പുറത്തുവിട്ടിട്ടില്ല
ദില്ലി: ഇന്ത്യയുടെ ആകാശ പരിധിയിലൂടെ ചൈനയിലേക്ക് പോവുകയായിരുന്ന ഇറാനിയൻ യാത്രാ വിമാനത്തിൽ ബോംബ് ഭീഷണി. വിവരം ലഭിച്ചയുടനെ വ്യോമസേന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജെറ്റ് വിമാനം ഇപ്പോഴും ചൈനയിലേക്കുള്ള യാത്രയിലാണെന്നാണ് വിവരം. അതേസമയം വിമാനം ഇന്ത്യൻ വ്യോമ പരിധിയിൽ നിന്ന് പുറത്ത് കടന്നിട്ടുണ്ട്.
മഹാൻ എയർലൈൻസ് കമ്പനിയുടെ ഇറാനിലെ ടെഹ്‌റാനിൽ നിന്ന് ചൈനയിലെ ഗാങ്സൂ വിമാനത്താവളത്തിലേക്കുള്ള വിമാനമായിരുന്നു ഇത്. ഇന്ത്യൻ വ്യോമപരിധിയിൽ എത്തിയ വിമാനം ദില്ലി എയർ ട്രാഫിക് കൺട്രോളിനെ ബന്ധപ്പെട്ടു. ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. ഇതോടെ വിമാനം ജയ്പൂർ വിമാനത്താവളത്തിൽ ഇറക്കാൻ ദില്ലി എയർ ട്രാഫിക് കൺട്രോളിൽ നിന്ന് അറിയിച്ചു. എന്നാൽ വിമാനം ഇത് അനുസരിക്കാതെ ചൈനയിലേക്ക് പറക്കുകയായിരുന്നു.
വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനത്തെ പിടികൂടാനായി വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ പുറപ്പെട്ടിരുന്നു. ഇന്ത്യൻ വ്യോമ സേനയുടെ സുഖോയ് - സു 30എംകെഐ യുദ്ധ വിമാനങ്ങളാണ് പറന്നുയർന്നത്. പഞ്ചാബിൽ നിന്നും ജോധ്പൂരിൽ നിന്നുമാണ് യുദ്ധവിമാനങ്ങൾ അയച്ചിരിക്കുന്നത്. സുരക്ഷാ ഏജൻസികളെല്ലാം സ്ഥിതി വിലയിരുത്തുകയാണ്.
ഇപ്പോൾ വിമാനം ചൈനയിലേക്ക് പറന്നെങ്കിലും ബോംബിന് പിന്നിൽ ആരാണെന്നും ഏത് രാജ്യത്തിന് നേർക്കുള്ള ആക്രമണ ഭീഷണിയാണ് എന്നതടക്കം വിവരങ്ങൾ അറിയാനുണ്ട്.