കനത്ത ചൂടിൽ നിന്നും രക്ഷനേടാൻ കാറിൽ കയറി; പന്ത്രണ്ടുകാരന് ദാരുണാന്ത്യം
രണ്ട് ദിവസമായി സാങ്കേതിക തകരാറുമൂലം റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ബല്ലാല്‍ കയറുകയായിരുന്നു.
മുംബൈ: കനത്ത ചൂടിൽ നിന്നും രക്ഷനേടാൻ കാറിൽ കയറിയ പന്ത്രണ്ടുകാരൻ ശ്വാസംമുട്ടി മരിച്ചു. മഹാരാഷ്ട്രയിലെ അകോല ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടി കാറിനുള്ളില്‍ കയറിയതും ഓട്ടോമാറ്റിക് ലോക്ക് വീണതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ടാനേഷ് ബല്ലാല്‍ എന്ന കുട്ടിയാണ് മരിച്ചത്.
രണ്ട് ദിവസമായി സാങ്കേതിക തകരാറുമൂലം റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ബല്ലാല്‍ കയറുകയായിരുന്നു. കാറിനുള്ളില്‍ കയറിയതും ഡോറുകള്‍ സ്വയം ലോക്കാകുകയും ചെയ്തു. എന്നാൽ രാത്രി ആയിട്ടും മകനെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു. ഇതേസമയം കാറിന്റെ ഉടമ എത്തി പരിശോധിച്ചപ്പോഴാണ് കുട്ടി ബോധമില്ലാതെ കിടക്കുന്നത് കണ്ടത്.
ഉടന്‍ തന്നെ ഇയാൾ ബല്ലാലിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.