ആ 300 പേരിൽ ജീവിച്ചിരിക്കുന്ന ഏക വനിതയായ മേഖ്ബായ് കർസൻ സിംഗാനി ഓർമ്മകൾ പങ്കുവയ്ക്കുന്നു.
ഗാന്ധിനഗർ: പാകിസ്ഥാന്‍ ബോംബിട്ട് തകർത്ത റണ്‍വെ ദിവസങ്ങൾ കൊണ്ട് നേരെയാക്കിയ 300 വനിതകള്‍. 1971ല്‍ ഇന്ത്യയുടെ വിജയത്തിന് സഹായകരായ ഇവരുടെ ഓർമയിലാണ് ഈ സംഘര്‍ഷ കാലത്തും ഗുജറാത്തിലെ പാകിസ്ഥാൻ അതിര്‍ത്തി പ്രദേശമായ ബുജ്. 'ബുജ് ദി പ്രൈഡ് ഓഫ് ഇന്ത്യ' എന്ന പേരില്‍ പിന്നീടിത് സിനിമയുമായി. ഇവരിൽ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന, പോരാട്ടത്തിന് നേതൃത്വം നല്‍കിയ 105 വയസുകാരി മേഖ്ബായ് കർസൻ സിംഗാനി ആ ഓർമകൾ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചു.
ബുജിലെ വീരാംഗന സ്ക്വയർ- 1971ൽ ഗുജറാത്ത് അതിർത്തി കാത്ത 300 വനിതകളുടെ ഓർമകളുറങ്ങുന്ന സ്മാരകം. ഇന്ത്യയുടെ അഭിമാനമാണ് ഈ വനിതകൾ. 300 വനിതകളാണ് സൈന്യത്തിനൊപ്പം ചേർന്ന് റണ്‍വെ പുനർനിർമിച്ചത്. അതിൽ 299 പേരും മരിച്ചു. അവരിൽ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാൾ മേഖ്ബായ് കർസൻ സിംഗാനിയാണ്.
"1971ലെ യുദ്ധത്തിൽ അവിടെ ബോംബ് വീണിരുന്നു. വലിയ വലിയ കുഴികളായി മാറിയിരുന്നു. അതെല്ലാം ഞങ്ങള്‍ നികത്തി വിമാനം പോകാന്‍ പറ്റുന്ന രീതിയിലാക്കി. എന്‍റെ ഇളയ മകന് രണ്ടു വയസുള്ളപ്പോഴായിരുന്നു അത്. മൂത്ത മകന്‍ പോകരുതെന്ന് പറയുമായിരുന്നു. എന്നാലും അതെല്ലാം മറന്ന് പട്ടാളത്തിനൊപ്പം പൊരുതി"- മേഖ്ബായ് കർസൻ സിംഗാനി പ്രായം തളർത്താത്ത ഉറച്ച ശബ്ദത്തിൽ പറഞ്ഞു.



