രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപദി മുര്‍മുവിനെ പിന്തുണച്ച് ബി.എസ്.പി, പ്രതിപക്ഷ കക്ഷികൾക്കെതിരെ മായാവതി
ജാതീയമായ വേർതിരിവാണ് പ്രതിപക്ഷത്തിനെന്ന ആരോപണം ഉയര്‍ത്തിയാണ് മായാവതി വിമർശിച്ചത് എന്നത് ശ്രദ്ധേയമാണ്
ദില്ലി: എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും തന്നെ പ്രതിപക്ഷം ചർച്ചകള്‍ക്ക് വിളിക്കാത്തത് ജാതീയതാണെന്നും മായാവതി ആരോപിച്ചു. അതേസമയം യശ്വന്ത് സിൻഹ മികച്ച സ്ഥാനാര്‍ത്ഥിയല്ലെന്ന് സിപിഎം എംപി ബികാഷ് ഭട്ടാചാര്യ പറഞ്ഞത് വിവാദമായി
എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണക്കുന്ന പാര്‍ട്ടികളുടെ പട്ടികയിലേക്ക് ഒടുവില്‍ ബിഎസ്പിയും. ബിജെപിക്കുള്ള പിന്തുണയോ പ്രതിപക്ഷത്തിന് എതിരായ നിലപാടോ അല്ലെന്നും ആദിവാസി വിഭാഗത്തില്‍ നിന്നൊരാള്‍ രാഷ്ട്രപതി സ്ഥാനാർത്ഥിത്തലേക്ക് എത്തുന്നതിനോട് ഐക്യപ്പെടുകയാണെന്നുമാണ് മായാവതിയുടെ വാദം. തന്‍റെ പാര്‍ട്ടിയെ പ്രതിപക്ഷം ചർച്ചകള്‍ ക്ഷണിക്കാത്തതിനെ ബിഎസ്പി അധ്യക്ഷ കുറ്റപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ജാതീയമായ വേർതിരിവാണ് പ്രതിപക്ഷത്തിനെന്ന ആരോപണം ഉയര്‍ത്തിയാണ് മായാവതി വിമർശിച്ചത് എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്ത് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്ന ഗ്രോതവിഭാഗത്തില്‍ പ്പെട്ട ആദ്യത്തെ ആളാകും ദ്രൗപതി മുര്‍മു. അതേസമയം യശ്വന്ത് സിൻഹക്കായി പ്രതിപക്ഷ ഐക്യം ഉണ്ടാക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായി സിപിഎം എംപി ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയുടടെ പരാമർശം. യശ്വന്ത് സിന്‍ഹ മികച്ച സ്ഥാനാര്‍ത്ഥിയല്ലെന്നും പ്രതിപക്ഷ ഐക്യത്തിന് വേണ്ടി മാത്രമാണ് സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കപ്പെട്ടതെന്നും ബികേഷ് ഭട്ടാചാര്യ വാർത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.