പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. അൽഖ്വയ്ദ, ഐഎസ് ആക്രമണ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ദില്ലി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജാഗ്രത നിര്‍ദ്ദേശം. അല്‍ഖ്വയ്ദ, ഐഎസ് സംഘടനകളുടെ ആക്രമണസാഹചര്യം പരിഗണിച്ച് സുരക്ഷ കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ ശ്രീനഗറില്‍ പൊലീസും ഖമനേയി അനുകൂലികളായ വിഘടനവാദി സംഘടന പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇതിനിടെ അഫ്ഗാന്‍ പാകിസ്ഥാന്‍ പോര് രൂക്ഷമാകുകയാണ്.
നവമാധ്യമങ്ങളില്‍ നിരീക്ഷണം കടുപ്പിക്കണം, ആളുകള്‍ കൂടുന്ന സ്ഥലത്ത് കര്‍ശന പരിശോധന നടത്തണം, ജൂത സ്ഥാപനങ്ങള്‍ക്കും, ഇറാന്‍റെ സ്ഥാപനങ്ങള്‍ക്കും സുരക്ഷ കൂട്ടണം. അല്‍ഖ്വയ്ദ, ഐഎസ് ആക്രമണ സാഹചര്യം മുന്‍ നിര്‍ത്തിയാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ കര്‍ശന ജാഗ്രത നിര്‍ദ്ദേശം. പശ്ചമേഷ്യയിലെ സാഹചര്യം മുന്‍നിര്‍ത്തി തീവ്രവാദ ശക്തികള്‍ സംഘര്‍ഷത്തിന് ശ്രമിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഇറാന് അനുകൂലമായി തീവ്ര പ്രസംഗം നടത്തുന്നവരെ നിരീക്ഷിക്കണമെന്നും പ്രതിഷേധങ്ങള്‍ സംഘര്‍ഷമാകാതെ നിയന്ത്രിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.
ശ്രീനഗറില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍
ജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനിടെയാണ് ശ്രീനഗറില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. ഖമനേയി അനുകൂല മുദ്രാവാക്യവുമായെത്തിയ വിഘനവാദി സംഘനകള്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. തുരത്തിയോടിക്കാന്‍ ശ്രമിച്ചെങ്കിലും കല്ലേറ് തുടര്‍ന്നതോടെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് കശ്മീരില്‍ തുടരുന്നതിനിടെയാണ് ഈ അനിഷ്ട സംഭവം നടന്നത്. കഴിഞ്ഞ ദിവസം പ്രകടനം നടന്ന സ്ഥലങ്ങളില്‍ ഇന്ന് വലിയ സുരക്ഷ വിന്യാസമുണ്ട്. ഇന്‍റര്‍നെറ്റിന്‍റെ വേഗത കുറച്ചു. രണ്ട് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഖമനേയി വധത്തിനെതിരെ ബംഗാളില്‍ ന്യൂനപക്ഷ ഫെഡറേഷനും പ്രതിഷേധിച്ചു. അതേസമയം അഫ്ഗാന്‍ പാകിസ്ഥാന്‍ പോര് രൂക്ഷമാകുന്നതിനിടെ കാബൂളില്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിച്ച് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാന്‍റെ നൂര്‍ഖാന്‍ എയര്‍ ബേസ് ആക്രമിച്ചു. പത്തിലധികം പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍ അവകാശപ്പെട്ടു. വീണ്ടും പ്രകോപനമുണ്ടായാല്‍ പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടി നല്‍കുമെനനാണ് താലിബാന്‍റെ മുന്നറിയിപ്പ്.



