'ഉപഗ്രഹങ്ങളെ അക്രമിച്ച് വീഴ്ത്താനുള്ള വിദ്യ വർഷങ്ങൾക്ക് മുമ്പ് തന്നെ ഉണ്ട്. വിവേകമുള്ള സർക്കാരുകൾ അക്കാര്യങ്ങൾ സുരക്ഷിതമാക്കി വെയ്ക്കും. ബുദ്ധിശൂന്യരായ സർക്കാർ മാത്രമേ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തു വിടുകയുള്ളൂ'- ചിദംബരം ട്വിറ്ററിൽ കുറിച്ചു.
ദില്ലി: ഉപഗ്രഹങ്ങൾ ആക്രമിച്ച് വീഴ്ത്താനുള്ള വിദ്യ വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യക്കുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെടുത്തുവെന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് ചിദംബരത്തിന്റെ ട്വീറ്റ്.
'ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്താനുള്ള വിദ്യ വർഷങ്ങൾക്ക് മുമ്പ് തന്നെ ഉണ്ട്. വിവേകമുള്ള സർക്കാരുകൾ അക്കാര്യങ്ങൾ സുരക്ഷിതമാക്കി വെയ്ക്കും. ബുദ്ധിശൂന്യരായ സർക്കാർ മാത്രമേ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തു വിടുകയുള്ളൂ'- ചിദംബരം ട്വിറ്ററിൽ കുറിച്ചു.
ബുധനാഴ്ച്ച രാവിലെയോടെയാണ് നിര്‍ണായക വിവരം അറിയിക്കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും എന്ന പ്രധാനമന്ത്രിയുടെ അറിയിപ്പ് ട്വിറ്ററിലൂടെ വന്നത്.
ഇതോടെ രാജ്യമാകെ ആകാംക്ഷ നിറഞ്ഞു. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്ന വിവരമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ‘മിഷന്‍ ശക്തി’ എന്നാണ് പദ്ധതിയുടെ പേര്. മിഷന്‍ ശക്തി ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.
ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമായതോടെ ചാരഉപഗ്രഹങ്ങളെ ആക്രമിക്കാനും ഇല്ലാതാക്കാനുമുള്ള ശേഷി ഇന്ത്യ സ്വന്തമാക്കിയതായും രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.
