മഥുരയിൽ ഇന്നലെ നടന്ന സംഘർഷത്തിൽ 13 പേർ അറസ്റ്റിൽ. പ്രതിഷേധത്തിന് നേത്വം കൊടുത്ത 22 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ദില്ലി: ഉത്തർപ്രദേശ് മഥുരയിൽ ഇന്നലെ നടന്ന സംഘർഷത്തിൽ 13 പേർ അറസ്റ്റിൽ. പ്രതിഷേധത്തിന് നേത്വം കൊടുത്ത 22 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗോ സംരക്ഷകനായ ഫർസ വാല ബാബ എന്നറിയപ്പെടുന്ന ചന്ദ്രശേഖറിൻ്റെ അപകട മരണം കൊലപാതകമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസുകാരടക്കം നിരവധിപ്പേർക്കാണ് പ്രതിഷേധത്തിൽ പരിക്കേറ്റത്.
ശനിയാഴ്ച്ച രാവിലെയാണ് പശുസംരക്ഷനായ ഫർസാ വാല ബാബയുടെ മരണത്തിൽ പ്രതിഷേധവുമായി ജനക്കൂട്ടം ദില്ലി - ആഗ്ര ദേശീയ പാത ഉപരോധിച്ചത്. പിന്നാലെ പ്രതിഷേധം പിരിച്ചുവിടാൻ ശ്രമിച്ച പൊലീസിനെതിരെ തിരിഞ്ഞ ജനക്കൂട്ടം പൊലീസ് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ 22 പേർക്കെതിരെ കേസെടുക്കുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ശനിയാഴ്ച്ച പുലർച്ചയായിരുന്നു പ്രദേശത്തെ ഗോ സംരക്ഷകനായ ഫർസ വാല ബാബ എന്നറിയപ്പെടുന്ന ചന്ദ്രശേഖർ വാഹനാപകടത്തിൽ മരിച്ചത്. പശുക്കടത്തെന്ന് സംശയിച്ച് ഒരു ട്രക്ക് പിന്തുടരുന്നതിനിടെ, ചന്ദ്രശേഖർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പിന്നാലെ ട്രക്കിലുണ്ടായിരുന്ന പശുക്കടത്തുകാർ ബാബയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ രംഗത്ത് എത്തി. വിവരം പടർന്നതോടെ ആളുകൾ പ്രതിഷേധവുമായി ദേശിയ പാത ഉപരോധിച്ചു. ബാബയെ കൊലപ്പെടുത്തിയ സംഘത്തെ പിടികൂടണം എന്നായിരുന്നു ആവശ്യം. എന്നാൽ, അപകടം നടന്ന കോസി മേഖലയിൽ പുലർച്ചെ കനത്ത മൂടൽ മഞ്ഞ് ആയിരുന്നെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. അപകടത്തിൽ പരിക്കേറ്റ ട്രക്ക് ഡ്രൈവറും ചികിത്സയിലിരിക്കെ മരിച്ചു. പശുക്കടത്താണോ എന്ന സംശത്തെ തുടർന്ന് ട്രക്ക് കസ്റ്റഡിയിലെടുത്ത് പൊലീസ് പരിശോധിച്ചിരുന്നു. രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ട്രക്കിൽ പലചരക്ക് സാധനങ്ങളെന്നായിരുന്നു പൊലീസ് കണ്ടത്തൽ. ഇതോടെയാണ് പ്രതിഷേധക്കാർ മനപൂർവ്വം കലാപത്തിന് ശ്രമിച്ചെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

