ഈ തെരഞ്ഞെടുപ്പ് അവസാനത്തേതല്ലെന്നും ജനങ്ങൾ ബുദ്ധിയുള്ളവരാണെന്നും സിബിസിഐ മുന്നറിയിപ്പ്. സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ട് ആശങ്കയറിയിക്കുമെന്നും പറഞ്ഞു.
ദില്ലി: എഫ്സിആർഎ നിയമ ഭേദഗതി വിവാദത്തിൽ മുന്നറിയിപ്പുമായി സിബിസിഐ. ഈ തെരഞ്ഞെടുപ്പ് അവസാനത്തേതല്ലെന്നും ജനങ്ങൾ ബുദ്ധിയുള്ളവരാണെന്നുമാണ് മുന്നറിയിപ്പ്. ബിൽ താൽകാലികമായി ഹോൾഡ് ചെയ്തതാണെന്ന് സിബിസിഐക്ക് കൃത്യമായ ബോധ്യമുണ്ട്. സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ട് ആശങ്കയറിയിക്കുമെന്നും സിബിസിഐ വക്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് അവസാനത്തേതല്ല. ജനങ്ങൾ ബുദ്ധിയുള്ളവരാണ്. ജനങ്ങൾ വോട്ട് ചെയ്യണമെന്നാണ് തങ്ങളുടെയും ആവശ്യം. തെരഞ്ഞെടുപ്പ് കാലമായതിനാലാണ് കേന്ദ്രസർക്കാർ നടപടിയെന്ന് കരുതുന്നില്ല. അങ്ങനെയെങ്കിൽ ഭാവിയിലും തെരഞ്ഞെടുപ്പുണ്ട്. ബിൽ താൽകാലികമായി ഹോൾഡ് ചെയ്തതാണെന്ന് സിബിസിഐക്ക് കൃത്യമായ ബോധ്യമുണ്ട്. സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ട് ആശങ്കയറിയിക്കും. ഉയരുന്ന ആശങ്കകൾ ഗൗരവതരമാണ്. അത് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും സിബിസിഐ വക്താവ് ഫാദ. റോബിൻസൺ റോഡ്രിഗസ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് എഫ്സിആർഎ നിയമ ഭേദഗതി ബിൽ. ഇത് പരിഗണിക്കുന്നത് ഇന്നലെ ലോക്സഭ മാറ്റിയിരുന്നു. പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് കേന്ദ്രം നീക്കത്തില്‍ നിന്ന് പിന്മാറിയത്.

