ആര്‍.ജെ.ഡി നേതാവും മുനിസിപ്പല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ സുനില്‍ സിങ്ങ്, ആര്‍.ജെ.ഡി രാജ്യസഭാ എം.പി അഹമ്മദ് അഷ്ഫാഖ് എന്നിവരുടെ വീട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ റെയ്ഡ് ആരംഭിച്ചത്.
പാറ്റ്ന: ബിഹാറില്‍ രാഷ്ട്രീയ ജനതാദള്‍ നേതാക്കളുടെ വീടുകളില്‍ സിബിഐ റെയ്ഡ്. യുപിഎ കാലത്ത് ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്തെ റെയില്‍വേ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് പരിശോധന എന്നാണ് കേന്ദ്ര ഏജന്‍സി വൃത്തങ്ങള്‍ അറിയിക്കുന്നത്.
ബിജെപി ബന്ധം അവസാനിച്ച് നിതീഷ് കുമാര്‍ രൂപീകരിച്ച മഹാസഖ്യ സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെയാണ് സിബിഐയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്.
ആര്‍.ജെ.ഡി നേതാവും മുനിസിപ്പല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ സുനില്‍ സിങ്ങ്, ആര്‍.ജെ.ഡി രാജ്യസഭാ എം.പി അഹമ്മദ് അഷ്ഫാഖ് എന്നിവരുടെ വീട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ റെയ്ഡ് ആരംഭിച്ചത്. ഈ റെയ്ഡിലൂടെ ബിജെപിയുടെ ഭയം വെളിവായെന്നും, റെയ്ഡ് പ്രത്യേക ലക്ഷ്യം വെച്ചുള്ളതാണെന്നും സുനില്‍ സിങ്ങ് പ്രതികരിച്ചു.
ബിഹാറില്‍ അധികാരം നഷ്ടപ്പെട്ടതിന്‍റെ പ്രതികാരം തീര്‍ക്കാന്‍ ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സി.ബി.ഐ റെയ്ഡിന് പദ്ധതിയിടുന്നതായി ആര്‍.ജെ.ഡി വക്താവ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച രാവിലെ റെയ്ഡ് നടന്നത്.
ഇപ്പോള്‍ റെയ്ഡ് നടക്കാന്‍ ആസ്പദമായ കേസ് ഈ വര്‍ഷം മേയിലാണ് സിബിഐ എടുത്തത്. മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ്, ഭാര്യ റാബ്റി ദേവി, രണ്ട് പെണ്‍മക്കള്‍, മറ്റ് 12 പേര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.
അതേ സമയം 243 അംഗ സഭയില്‍ 164 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് മഹാസഖ്യം പറയുന്നത്. നിലവില്‍ കേവല ഭൂരിപക്ഷത്തിന് 121 പേരുടെ പിന്തുണയാണ് വേണ്ടത്. ആര്‍.ജെ.ഡി നേതാവ് തേജസ്വിയാദവിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാണ് ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സഖ്യസര്‍ക്കാര്‍ നിലവില്‍ വന്നത്.
നിതീഷ് കുമാർ ശക്തനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരിക്കുമെന്ന് തേജസ്വി യാദവ്
