കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്ഥാപിച്ച സിസിടവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി
അതേ സമയം കേടായ ക്യാമറകളുടെ അറ്റകുറ്റപണികള്‍ക്ക് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.
ദില്ലി: രാജ്യതലസ്ഥാനത്തെ കുറ്റകൃത്യങ്ങൾ തടയാൻ ആംആദ്മി സർക്കാർ സ്ഥാപിച്ച സിസിടിവി ക്യാമറകൾ നോക്കുകുത്തികളാവുന്നു. ക്യാമറകള്‍ സ്ഥാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പലതും കണ്ണടച്ചു. ദില്ലി നഗരഹൃദയത്തിലാണ് ബികെ ദത്ത് കോളനി. ഇവിടെ സ്ഥാപിച്ച 23 സിസിടിവി ക്യാമറകളും ഇപ്പോള്‍ പ്രവർത്തിക്കുന്നില്ല. കോളനി നിവാസികൾ സ്വന്തം നിലയ്‍ക്ക് സ്ഥാപിച്ച സിസിടിവി ക്യാമറകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ദില്ലി നഗരത്തിൽ 2,80,000 സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞയാഴ്ചയാണ് കെജ്രിവാള്‍ സർക്കാർ തുടക്കം കുറിച്ചത്. ഇരുപതിടങ്ങളില്‍ മുന്നൂറ് ക്യമാറകള്‍ ഇതിനോടകം സ്ഥാപിച്ചു. 571കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചത്. അതേ സമയം കേടായ ക്യാമറകളുടെ അറ്റകുറ്റപണികള്‍ക്ക് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. മുഴുവന്‍ ക്യാമറകളും സ്ഥാപിച്ച ശേഷം കേടുവന്നവ നന്നാക്കാമെന്നാണ് ക്യാമറകളുടെ ചുമതലയുള്ള പൊതുമരാമത്ത് വിഭാഗത്തിന്‍റെ പ്രതികരണം.