റെഡ് ഫോർട്ട് പരിസരത്ത് നടന്ന ജൈനമത ചടങ്ങിൽ നിന്ന് 1.5 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്വർണ്ണ കലശങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി. ജൈന പുരോഹിതന്റെ വേഷത്തിലെത്തിയ മോഷ്ടാവാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
ദില്ലി : റെഡ് ഫോർട്ട് പരിസരത്ത് നടന്ന ജൈനമത ചടങ്ങിൽ വൻ സുരക്ഷാ വീഴ്ച. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്വർണ്ണ 'കലശങ്ങളും' മറ്റ് വിലപിടിപ്പുള്ള സ്വർണ്ണത്തിൽ നിർമ്മിച്ച വസ്തുക്കളും മോഷണം പോയി. ജൈന പുരോഹിതന്റെ വേഷത്തിലെത്തിയ മോഷ്ടാവാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
സ്വർണ്ണത്തിൽ നിർമ്മിച്ച ജൈന ആചാരങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കളും കൂടാതെ വജ്രം, മരതകം, മാണിക്യം എന്നിവ പതിച്ച വസ്തുക്കളുമടക്കം മോഷണം പോയ സാധനങ്ങളിൽ ഉൾപ്പെടുന്നു. ജൈന ആചാരങ്ങൾക്ക് ഉപയോഗിക്കുന്നതും വളരെ പവിത്രമായി കരുതുന്നതുമായ വസ്തുക്കളാണ് ഇവ. ബിസിനസുകാരനായ സുധീർ ജെയിനിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സാധനങ്ങൾ. ഇദ്ദേഹം എല്ലാ ദിവസവും പൂജകൾക്കായി ഇവ കൊണ്ടുവരാറുണ്ടായിരുന്നു.
റെഡ് ഫോർട്ട് പരിസരത്തെ 15 ഓഗസ്റ്റ് പാർക്കിൽ നടന്നുവന്നിരുന്ന 10 ദിവസം നീണ്ടുനിൽക്കുന്ന 'ദസ്ലക്ഷൺ മഹാപർവ്' എന്ന മതപരമായ ചടങ്ങിനിടെയാണ് മോഷണം നടന്നത്. ജൈന പുരോഹിതന്റെ വേഷത്തിൽ മോഷ്ടാവ് ഒരു ബാഗുമായി കടന്നുകളയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രമുഖരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലായിരുന്ന സംഘാടകരുടെ ശ്രദ്ധ മാറിയപ്പോഴാണ് മോഷണം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചടങ്ങുകൾ പുനരാരംഭിച്ചപ്പോൾ തന്നെ സ്റ്റേജിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി.
