രാജ്യത്തെ റെഡ് സോണുകളുടെ എണ്ണം കുറഞ്ഞു; നിർബന്ധിത കൊവിഡ് പരിശോധന വേണ്ടെന്ന് കേന്ദ്രം
മറ്റ് രോഗങ്ങൾക്ക് ആശുപത്രികൾ ചികിത്സ തേടുന്നവരോട് കൊവിഡ് പരിശോധനക്ക് നിർബന്ധിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ദില്ലി: രാജ്യത്ത് റെഡ് സോണുകളുടെ എണ്ണം കുറഞ്ഞെന്ന് കേന്ദ്രം സർക്കാർ. ഇന്ത്യയിൽ റെഡ് സോൺ ജില്ലകൾ നിലവിൽ 129 മാത്രമെന്ന് കേന്ദ്രം അറിയിച്ചു. ഗ്രീൻസോണിലെ ജില്ലകളുടെ എണ്ണം 254 ആയി ഉയർന്നു. അഞ്ച് നഗരങ്ങളിലാണ് രോഗബാധ പ്രധാനമായും ഉള്ളത്. എന്നാൽ, രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ 15 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു. അതേസമയം, മറ്റ് രോഗങ്ങൾക്ക് ആശുപത്രികൾ ചികിത്സ തേടുന്നവരോട് കൊവിഡ് പരിശോധനക്ക് നിർബന്ധിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
സർക്കാർ പുറത്തിറക്കിയ മാർഗരേഖ അനുസരിച്ച് മാത്രമെ കൊവിഡ് പരിശോധന നടത്തേണ്ടതുള്ളുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. കൊവിഡ് പരിശോധന ആവശ്യപ്പെട്ട് മറ്റ് അസുഖം ഉള്ളവർക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ. ഇതുസംബന്ധിച്ച്, ആരോഗ്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 31,000 കടന്നു. ഇതുവരെ രാജ്യത്ത് 1007 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണികൂറിനിടെ 73 പേരാണ് രാജ്യത്ത് മരിച്ചത്. 24 മണികൂറിനിടെ, 1897 പേർക്ക് രോഗം ബാധിച്ചു. അതേസമയം, കൊവിഡ് ഭേദമാവുന്നവരുടെ എണ്ണം കൂടുന്നതായും കേസുകൾ ഇരട്ടിക്കുന്നതിന്‍റെ തോത് കുറയുന്നതായും കേന്ദ്രം വ്യക്തമാക്കി.