അതേസമയം, പാക്കിസ്ഥാനിൽ ഡ്രോൺ ആക്രമണമെന്ന് പാക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങി. 

ദില്ലി: പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുന്നതിൽ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമെന്ന് കേന്ദ്ര സർക്കാർ. ജമ്മുവിലും അതിർത്തി പ്രദേശങ്ങളിലും ഷെല്ലാക്രമണം നടത്തിയ പാകിസ്ഥാനെതിരെ തിരിച്ചടി തുടരുകയാണ്. അതിനിടെ, പാകിസ്ഥാൻ എയർ ഫോഴ്സ് വിമാനം പത്താൻ കോട്ടിൽ വെടി വെച്ചിട്ടു. വ്യോമ പ്രതിരോധ സംവിധാനത്തിലൂടെയാണ് തകർത്തത്. അതേസമയം, പാക്കിസ്ഥാനിൽ ഡ്രോൺ ആക്രമണമെന്ന് പാക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങി. 

അതേസമയം, അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണത്തിലും ആളപായമില്ലെന്ന് സർക്കാർ അറിയിച്ചു. ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. നിലവിൽ ജമ്മുവിൽ ഉൾപ്പെടെ നിരവധിയിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് മുൻകരുതൽ അറിയിപ്പും നൽകിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. നിലവിൽ ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നിട്ടുണ്ട്. ജമ്മു വിമാനത്താവളത്തിൽ നിന്നാണ് യുദ്ധ വിമാനങ്ങൾ പറന്നത്. 

പാകിസ്ഥാൻ്റേത് ഹമാസ് മാതൃകയിലുള്ള ആക്രമണമാണെന്ന് കരസേന വൃത്തങ്ങൾ പറയുന്നു. വ്യോമസേന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയത്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ അമൃത്സറിലും, ഹോഷിയാർപൂർ എന്നിവിടങ്ങളിലും ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു. അതിർത്തി മേഖലയിൽ ഡ്രോൺ ആക്രമണം നടക്കുകയാണ്. രാജസ്ഥാനിലും ഡ്രോൺ ആക്രമണമെന്ന് റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. 

അതിനിടെ, രാജസ്ഥാൻ മുഖ്യമന്ത്രി ഉന്നത തലയോഗം ചേർന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി ഇന്റലിജൻസ് ഡിജി എന്നിവരാണ് യോ​ഗത്തിൽ പങ്കെടുക്കുന്നത്. ജയ്സൽമിർ, ബാമർ, ഗംഗാനഗർ, ബികാനർ എന്നീ ജില്ലകളിലെ കളക്ടർമാരും എസ്പിമാരും പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്. ദില്ലിയിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. എല്ലാ ഉദ്യോഗസ്ഥരോടും നിർബന്ധമായും ജോലിക്കെത്താൻ നിർദേശം നൽകി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാകണമെന്നും മുന്നറിയിപ്പ് നൽകി. 

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടില്ല; വാർത്തകൾ വ്യാജമെന്ന് പിഐബി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം